കുവൈത്ത് സിറ്റി: 1,186 വിദേശികളെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് സിവിൽ സർവിസ് കമീഷൻ ആവശ്യപ്പെട്ടു. അക്കാദമിക വർഷം പൂർത്തിയാവുന്ന മുറക്ക് ഇത്രയും പേരെ ഒഴിവാക്കാൻ ഇപ്പോൾ തന്നെ നടപടി ആരംഭിക്കണമെന്നാണ് നിർദേശം. ‘അൽ ഖബസ്’ ദിനപത്രത്തിെൻറ റിപ്പോർട്ട് പ്രകാരം 312 അധ്യാപകർ, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകർ, 604 സപ്പോർട്ട് ജീവനക്കാർ എന്നിവരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. വിദ്യാഭ്യാസമന്ത്രാലയത്തിലെ വിദേശി ജീവനക്കാരുടെ വിശദ വിവരം സിവിൽ സർവിസ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം വിവരം നൽകിയില്ലെങ്കിൽ വിദേശ ജീവനക്കാർക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സിവിൽ സർവിസ് കമീഷൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പൊതുമേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കുന്നതിെൻറ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽ ഇനിയും അവശേഷിക്കുന്ന കുവൈത്തികളല്ലാത്തവരുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2017- 2018 സാമ്പത്തിക വർഷത്തിൽ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും നിശ്ചിത എണ്ണം വിദേശ ജീവനക്കാരെ മാറ്റി പകരം കുവൈത്തികളെ നിയമിക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് നിലവിൽ ഓരോ വകുപ്പുകളിലും ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് കിട്ടിയ ശേഷം അത്രയും പേരുടെ ശമ്പളം ജൂലൈ ഒന്ന് മുതൽ മരവിപ്പിക്കാൻ ധനകാര്യമന്ത്രാലയത്തിന് നിർദേശം നൽകും. ഒഴിവാക്കപ്പെടുന്ന വിദേശികൾക്ക് പകരം ആവശ്യവും യോഗ്യതകളും നോക്കി സ്വദേശികളെ നിയമിക്കും. നേരത്തേ കമീഷനിൽ ജോലിക്കുവേണ്ടി അപേക്ഷ നൽകിയവരിൽനിന്നാണ് പുതിയ നിയമനങ്ങൾ നടത്തുക. എന്നാൽ, യോഗ്യരായ സ്വദേശികളെ ആവശ്യമായ അത്ര ലഭിക്കാത്തത് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.