കുവൈത്ത് സിറ്റി: കഴിഞ്ഞ വെള്ളിയാഴ്ച കുവൈത്തിൽ ലഭിച്ചത് 50 വർഷത്തിനിടെ ലഭിച്ച കൂടിയ മഴ. കുവൈത്ത് പബ്ലിക് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആറ് മണിക്കൂറിനിടയിൽ 111 മില്ലിമീറ്റർ മഴയാണ് വെള്ളിയാഴ്ച ലഭിച്ചത്. രാജ്യത്ത് ശരാശരി ഒരു വർഷം ലഭിച്ചുകൊണ്ടിരുന്നത് 115 മില്ലിമീറ്റർ മഴയാണ്. സാധാരണ ഗതിയിൽ ഒരു വർഷംകൊണ്ട് ലഭിച്ചിരുന്ന മഴയാണ് ഒറ്റ ദിവസം പെയ്തത്. 1997 നവംബർ 11നും കുവൈത്തിൽ ശക്തമായ മഴ ദുരിതം വിതച്ചിരുന്നു. 65 മില്ലിമീറ്റർ അളവിൽ പെയ്ത മഴ അന്ന് ആറുപേരുടെ മരണത്തിനും നൂറിലേറെ അപകടങ്ങൾക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പോലെ കനത്ത മഴയിൽ റോഡുകൾ വെള്ളത്തിലാവുകയായിരുന്നു അന്നും. 97ൽ വിമാനത്താവളം അടച്ചിെട്ടങ്കിൽ കഴിഞ്ഞ ദിവസം അതിനെക്കാൾ വലിയ മഴ പെയ്തിട്ടും വിമാനത്താവളം പ്രവർത്തിച്ചു. വിമാനത്താവളത്തിൽ വെള്ളം ഒഴുകിപ്പോവാൻ ഏർപ്പെടുത്തിയ സംവിധാനം ഫലപ്രദമായിരുന്നതു കൊണ്ടാണ് ഇത് സാധ്യമായത്.
ഞായറാഴ്ചയും കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായി. അഹ്മദി, വഫ്ര തുടങ്ങിയ സ്ഥലങ്ങളിൽ മഴ കാരണം റോഡിൽ വെള്ളക്കെട്ടുണ്ടായി. രാജ്യവ്യാപകമായ പെരുമഴ ഞായറാഴ്ച ഉണ്ടായില്ല. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ പ്രളയദിവസങ്ങളിൽ 20,027 വിളികൾ വന്നതായി അണ്ടർ സെക്രട്ടറി ഇസ്സാം അൽനഹാം വ്യക്തമാക്കി. ഇതിൽ 3000 എണ്ണം ഗൗരവമുള്ള കേസുകളായിരുന്നു. സ്തുത്യർഹമായ സേവനമാണ് മന്ത്രാലയം ജീവനക്കാർ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടങ്ങളുടെ ബേയ്സ്മെൻറിൽ കുടുങ്ങിയ 900 പേരെയാണ് ആഭ്യന്തര വകുപ്പ് ജീവനക്കാർ വെള്ളിയാഴ്ച രക്ഷിച്ചത്. അതിനിടെ, അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് പടിഞ്ഞാറൻ ജഹ്റയിലെ ക്യാമ്പിങ് ഏരിയകളിൽനിന്ന് ഒഴിഞ്ഞുപോവാൻ ആഭ്യന്തര മന്ത്രാലയം രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. വെള്ളക്കെട്ട് പ്രശ്നം സൃഷ്ടിക്കാൻ സാധ്യതയുള്ളതുകൊണ്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.