സൗദിയുടെ സുരക്ഷ ജി.സി.സി സുരക്ഷയുടെ അവിഭാജ്യ ഘടകം; ഹൂതി ആക്രമണത്തെ അപലപിച്ചു കുവൈത്ത്
കുവൈത്ത് സിറ്റി: സൗദി അറേബ്യക്കുനേരെയുള്ള ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. ഈ ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനവുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ആക്രമണങ്ങളെ നേരിടുന്നതിൽ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്‌സ് പ്രകടിപ്പിച്ച ജാഗ്രതയെയും ശേഷിയെയും കുവൈത്ത് പ്രശംസിച്ചു. സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും കൂട്ടിച്ചേർത്തു.
റിയാദ് ഉൾപ്പടെ ബീഷ, ത്വാഇഫ്, ഫർസാൻ, യാംബു തുടങ്ങിയ സൗദി അറേബ്യൻ നഗരങ്ങൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഹൂതി സായുധ സംഘം ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം നടത്തിയത്. ആക്രമണങ്ങളെ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.