പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ
ചേർന്ന യോഗം
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിൽ ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും പ്രകാരമുള്ള തുടർ നടപടികൾ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. പദ്ധതി നടപടികൾ വേഗത്തിലാക്കാനും പ്രധാനമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരെ ഉണർത്തി.
കുവൈത്തും-ചൈനയും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും നടപ്പാക്കൽ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് നിർദേശം.
മുബാറക് അൽ കബീർ തുറമുഖ പദ്ധതിയിലെ സഹകരണം, വൈദ്യുതി, പുനരുപയോഗ ഊർജ്ജ വികസനം, മാലിന്യ പുനരുപയോഗത്തിനുള്ള കുറഞ്ഞ കാർബൺ ഹരിത സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര, സാമ്പത്തിക മേഖലകൾ എന്നിവയിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച പ്രധാന പദ്ധതികൾ. ഇവയുടെ പുരോഗതി യോഗം വിലയിരുത്തി.
ചൈനയുമായുള്ള സഹകരണവും പങ്കാളിത്തവും വികസിപ്പിക്കൽ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ, പ്രധാന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തൽ എന്നിവയും ചർച്ച ചെയ്തു.
ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി അംഗവുമായ സമീഹ് ജവഹർ ഹയാത്ത് ഇരു രാജ്യങ്ങൾക്കിടയിലെയും സഹകരണം, കൂടിയാലോചന, ഏകോപനം എന്നിവ വിശദീകരിച്ചു.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ, ഭവന കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.