കുവൈത്ത് സിറ്റി: വെള്ളിയാഴ്ചയും കുവൈത്തിനുനേരെ ഇറാൻ ആക്രമണം. സൈനിക കേന്ദ്രങ്ങളെയും ക്യാമ്പുകളെയും വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിനെയും ആക്രമണം ലക്ഷ്യമിട്ടു. ആക്രമണത്തിൽ എതാനും സൈനികർക്ക് പരിക്കേറ്റു.
വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ ആക്രമണത്തിൽ പ്ലാന്റിന്റെ ചില ഭാഗങ്ങളിൽ തീപിടുത്തമുണ്ടായി. ഇതിനെതുടർന്ന് അടിയന്തര നടപടികൾ ആരംഭിച്ചതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ജനറൽ ഫയർ ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളെ ആക്രമണം ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. സാഹചര്യം നിയന്ത്രിക്കുന്നതിനും വൈദ്യുതി സ്ഥിരത നിലനിർത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സാങ്കേതിക-അടിയന്തര സേവന വിഭാഗങ്ങൾ, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആക്രമണം ബാധിച്ച ജനറേറ്റിംഗ് യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിവരികയാണ്.
അസാധാരണമായ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് വൈദ്യുതി സ്ഥിരത നിലനിർത്താനും, കേടുപാടുകൾ സംഭവിച്ച സംവിധാനങ്ങൾ വേഗത്തിൽ പുന:സ്ഥാപിക്കുന്നതിനും സഹായിക്കുമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.