വിമാനത്താവളത്തിലെ പാര്‍ക്കിങ്:  യാത്രക്കാര്‍ക്ക് അസംതൃപ്തി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യത്തില്‍ യാത്രക്കാര്‍ക്ക് അസംതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളും പാര്‍ക്കിങ് തിരക്കില്‍ അസംതൃപ്തരാണെന്നാണ് വിവരം. കഴിഞ്ഞദിവസം ബൂ അലിയെന്ന സ്വദേശിക്ക് പാര്‍ക്കിങ്ങിനായി അരമണിക്കൂര്‍ സ്ഥലം അന്വേഷിച്ചുനടക്കേണ്ടിവന്നതായി അല്‍അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 
നേരത്തേ, തിരക്കേറിയ സന്ദര്‍ഭങ്ങളിലാണ് പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണെന്ന് സ്വദേശിയായ മഹ്മൂദ് അല്‍ അന്‍സി പറഞ്ഞു. ആദ്യത്തെ ഒരു മണിക്കൂറിന് 200 ഫില്‍സും തുടര്‍ന്നുള്ള 400 ഫില്‍സുമാണ് പാര്‍ക്കിങ്ങിന് ഈടാക്കുന്നത്. ഫാത്തി അബ്ദുറഹ്മാന്‍ പങ്കുവെച്ച അനുഭവം സംഭവത്തിന്‍െറ ഗൗരവം വിളിച്ചോതുന്നു. പാര്‍ക്കിങ്ങിന് സ്ഥലമന്വേഷിച്ച് ഏറെ നേരം പോയതിനാല്‍ വിമാനം നഷ്ടമായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്.  വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചു ശതമാനത്തിന്‍െറ വര്‍ധനയുണ്ടായിട്ടുണ്ട്. തൊട്ടുമുമ്പത്തെ വര്‍ഷം ആറു ശതമാനത്തിന്‍െറയും വര്‍ധനയുണ്ടായി. പൊതുവില്‍ വാഹനങ്ങള്‍ അധികരിച്ചതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ടാവും. അതേസമയം, വിമാനത്താവള നവീകരണം പൂര്‍ത്തിയാവുന്നതോടെ പാര്‍ക്കിങ് അടക്കം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട പദ്ധതി. കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്ര-ചരക്ക് നീക്കങ്ങള്‍ക്കും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ക്കും വന്‍ തടസ്സമാണ് ഇപ്പോഴുള്ളത്. 
ആധുനിക രീതിയിലുള്ള വിമാനത്താവളത്തിന്‍െറ നവീകരണത്തിന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനര്‍മാരായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്. 
1.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍  മൂന്നു ടെര്‍മിനലുകളാണ് നവീകരണ ഭാഗമായി നിര്‍മിക്കുന്നത്. ഒരൊറ്റ മേല്‍ക്കൂരക്കുകീഴിലായിരിക്കും ഈ ടെര്‍മിനലുകള്‍. 25 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ സ്പേസാണ് ടെര്‍മിനലിനുണ്ടാവുക. 
 

News Summary - kuwait airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.