ലോകബാങ്കിന്റെ വനിത ബിസിനസ് നിയമ സൂചികയിൽ കുവൈത്തിന്റെ സ്ഥാനം
മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശിൽപശാല
കുവൈത്ത് സിറ്റി: വനിതകൾക്ക് ബിസിനസ് സുഗമമാക്കാനുള്ള നിയമ പരിഷ്‍കാരങ്ങളും പരിരക്ഷയും സംബന്ധിച്ച ലോകബാങ്കിന്റെ സൂചികയിൽ മുന്നേറാൻ കുവൈത്ത് ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതുസംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശിൽപശാല സംഘടിപ്പിച്ചു. സൂചികയിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് മുൻഗണനകൾ തിരിച്ചറിയാനും ഒക്ടോബറിൽ നടക്കാനിരിക്കുന്ന വിലയിരുത്തലിന് മുമ്പ് ആവശ്യമായ ഭേദഗതികളും നടപടിക്രമങ്ങളും പൂർത്തിയാക്കാനുമാണ് ശിൽപശാല സംഘടിപ്പിച്ചത്. ഓരോ സർക്കാർ സ്ഥാപനത്തിലും അവയുടെ ഉത്തരവാദിത്ത മേഖല അനുസരിച്ച് നിർദ്ദിഷ്ട ഭേദഗതികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. രാജ്യത്തെ വനിത ശാക്തീകരണം ശക്തിപ്പെടുത്താനും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും സ്ത്രീകളുടെ സംഭാവന വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ബെയ്ജിങ് പ്ലാറ്റ്ഫോം ഫോർ ആക്ഷൻ, ആഗോള ലിംഗവിടവ് സൂചിക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സൂചകങ്ങളുമായും ഒത്തുപോവുന്ന വിധത്തിൽ ക്രിയാത്മകമായി എന്തൊക്കെ ചെയ്യാനാകുമെന്ന് ശിൽപശാല ചർച്ച ചെയ്തു.
പൊതുവിൽ സ്ത്രീകൾക്ക് ബിസിനസ് മേഖലയിൽ മുന്നേറാൻ ആവശ്യമായ നിയമ പരിരക്ഷയും സർക്കാർ പിന്തുണയും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.