കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഇന്ത്യൻ സമൂഹം ജാഗ്രത ശക്തമാക്കേണ്ട ഘട് ടം. ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖ്, മഹ്ബൂല, സാൽമിയ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുതിപ്പുണ്ടായി.
ഞായറാഴ്ച ഒമ്പത് പേർക്കും തിങ്കളാഴ്ച എട്ടുപേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 25 ആയി. മൂന്ന് പേർക്ക് രോഗം ബാധിച്ചത് ഏതുവഴിക്കാണ് എന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ താമസിക്കുന്ന ഭാഗങ്ങളും പോയ വഴികളും അധികൃതർ നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യക്കാർക്കിടയിലെ വ്യാപനമാണ് കുവൈത്ത് അധികൃതരും ഏറെ ഭയക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. വൈറസ് ബാധയിലും സ്വദേശികൾ കഴിഞ്ഞാൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്. 14 ലക്ഷം വരുന്ന സ്വദേശികളെ കഴിഞ്ഞാൽ പത്തുലക്ഷം ഇന്ത്യക്കാരാണ് ജനസംഖ്യയിൽ മുന്നിൽ. മാത്രമല്ല, പ്രത്യേക കേന്ദ്രങ്ങളിൽ ഫ്ലാറ്റുകളിൽ തിങ്ങിത്താമസിക്കുന്നവരാണവരിൽ ഭൂരിഭാഗവും.
സർക്കാർ മാർഗനിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതിൽ ഇന്ത്യക്കാർ ഒട്ടും പിന്നിലല്ല. ആരും ഭയക്കേണ്ടെന്നും ദയവായി വീട്ടിലിരിക്കൂ എന്നുമുള്ള നിർദേശം മാനിക്കാതെ കൂട്ടം ചേർന്ന് നടക്കുകയാണ് പലരും. മാർക്കറ്റിലും നിരത്തുകളിലും കർഫ്യൂ അല്ലാത്ത സമയങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.