കുവൈത്ത് സിറ്റി: ചില കാര്യങ്ങളില്‍ കുവൈത്തിനെ പ്രശംസിച്ചും മറ്റു ചിലതില്‍ കുറ്റപ്പെടുത്തിയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍െറ 2016 ലെ റിപ്പോര്‍ട്ട്്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ചതായി സംഘടന വിലയിരുത്തി.
ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം 60 ദീനാറായി നിശ്ചയിച്ചതും സ്പോണ്‍സര്‍ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ള നടപടികളും ഉള്‍പ്പെടെ കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് ഹ്യൂമന്‍ റൈറ്റ്സ്വാച്ചിന്‍െറ പ്രശംസ. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നിര്‍ദേശ പ്രകാരം നിര്‍ബന്ധ ഡി.എന്‍.എ പരിശോധന വേണ്ടെന്നുവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും പ്രശംസക്ക് കാരണമായി. നിയമം നടപ്പാകുകയാണെങ്കില്‍ സ്വകാര്യത സൂക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശത്തെ അത് ഹനിക്കുമായിരുന്നു. തൊഴിലാളികളുടെ ജോലി മാറ്റമുള്‍പ്പെടെ കാര്യങ്ങളില്‍ നല്ല തീരുമാനമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഒരേ സ്പോണ്‍സറുടെ കീഴില്‍ മൂന്ന് വര്‍ഷം പിന്നിട്ട തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെതന്നെ വിസ മാറാനുള്ള അനുമതി റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് 2015ല്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയ നിയമം ആ വിഭാഗക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ആഴ്ചയിലെ ഒരുദിവസത്തെ അവധിയും ഒരുമാസ ശമ്പളത്തോടുകൂടിയ 30 ദിവസത്തെ വാര്‍ഷിക അവധിയും ആ നിലക്കുള്ള നല്ലനീക്കങ്ങളാണ്. അതേസമയം, വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ചില മേഖലകളില്‍ രാജ്യത്തിന് പുരോഗതി കൈവരിക്കാനായില്ളെന്നും സംഘടന പറഞ്ഞു.
പൊതുതൊഴില്‍ നിയമത്തിന്‍െറ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ല. ഇത് കാരണം എട്ട് മണിക്കൂറില്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ട സാഹചര്യമാണ് ഇത്തരം ആളുകള്‍ക്കുള്ളത്.
തൊഴിലിടങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വിവേചനം നേരിടുകയാണ്. സ്പോണ്‍സര്‍മാരില്‍നിന്നുണ്ടാകുന്ന ഗാര്‍ഹിക-ലൈംഗിക പീഡന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. ഗതാഗത നിയമലംഘനം, സ്പോണ്‍സര്‍മാരില്‍നിന്നുള്ള ഒളിച്ചോട്ടംപോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക് വിദേശികളെ നാടുകടത്തുന്നതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരത്തില്‍ 14,400 വിദേശികളെ കുവൈത്തില്‍നിന്ന് നാടുകടത്തുകയുണ്ടായി. മയക്കുമരുന്നുപോലുള്ള കടുത്ത കുറ്റകൃത്യമല്ലാത്തതില്‍ പ്രതികളെ രാജ്യത്ത് വധശിക്ഷക്ക് വിധേയമാക്കുന്ന രീതിയെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.