ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല
കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ രണ്ട് കുവൈത്ത് പൗരന്മാരെ മോചിപ്പിച്ചു. ശേഷിക്കുന്ന ഒരാളെ മോചിപ്പിക്കാൻ തുടർശ്രമങ്ങൾ നടത്തിവരുന്നതായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അറിയിച്ചു.
മോചിതരായവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അവർ നാട്ടിലേക്ക് മടങ്ങുകയാണ്. ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്നവരുടെ തടങ്കലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ആദ്യ നിമിഷം മുതൽ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുള്ള അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കുന്ന ഇവരുടെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിറകെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാനും മോചിപ്പിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇടപെട്ടുവരികയായിരുന്നു.
വിഷയത്തിൽ ജോർഡൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടു. ആക്ടിവിസ്റ്റുകളെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങൾ ജോർഡൻ ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചതായും കുവൈത്തികളുടെ ആരോഗ്യ സഥിതി ഉറപ്പുവരുത്തിയതായും ജോർഡൻ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
തടവിലുള്ളവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇസ്രായേലിലെ അധികാരികളുമായി നേരിട്ട് ബന്ധപ്പെട്ടതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ തടങ്കൽ കേന്ദ്രം സന്ദർശിക്കുകയുമുണ്ടായി. തടവുകാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് ആവശ്യമായ ഔദ്യോഗിക രേഖകൾ പൂർത്തിയാക്കാൻ ഇസ്രായേൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഹ്‌റൈൻ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.