കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ മൂന്നുമാസം വരെ ദീർഘിപ്പിച്ചതും യാത്രക്ക് ദേശീയ വിമാനക്കമ്പനികൾ നിർബന്ധമല്ലാതാക്കിയതും സ്വാഗതം ചെയ്തു പ്രവാസികൾ. കഴിഞ്ഞ ദിവസമാണ് ഒരുമാസമായിരുന്ന കുടുംബസന്ദർശന കാലാവധി മൂന്നുമാസമായി ദീർഘിപ്പിച്ചതായി ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കിയത്.
വിസ ആറുമാസമോ ഒരു വർഷമോ നീട്ടാൻ കഴിയുമെന്നും സന്ദർശകർ ആവശ്യമായ ഫീസ് അടച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒപ്ഷൻ തിരഞ്ഞെടുക്കാമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.
കുടുംബസന്ദർശന വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതില്ലന്ന സുപ്രധാന തീരുമാനവും മന്ത്രി അറിയിച്ചു. മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെനാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ഇത്.
കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ വിമാനങ്ങളിൽ മാത്രമായിരുന്നു കുടുംബസന്ദർശന വിസയിലുള്ളവർക്ക് വരാൻ അനുമതി. ഇത് മാറുന്നതോടെ മലയാളികൾക്ക് അടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു. ‘അറബ് എഡിറ്റർ ഇൻ ചീഫ് അഹമ്മദ് അൽ ജറല്ലയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയായിരുന്നു മന്ത്രിയുടെ ഉറപ്പ്.
കുവൈത്തിനെ മൊത്തത്തിൽ മാർക്കറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. പ്രാദേശിക വിപണിയിൽ നിന്ന് പുറത്തുപോയ എല്ലാ എയർലൈനുകളെയും തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കുടുംബസന്ദർശന വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള കുറഞ്ഞ പ്രതിമാസ ശമ്പള നിരക്കിൽ മാറ്റം വരുത്തുന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിശ്ചയിച്ച 400 ദീനാർ എന്നതു തുടരുമെന്നാണ് സൂചന. അതേസമയം അപേക്ഷകന് യൂനിവേഴ്സിറ്റി ബിരുദം നിർബന്ധമാണെന്ന നിയമത്തിൽ ഇളവു വരുത്തിയിട്ടുണ്ട്. വിസക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ നേരത്തെയുള്ളവയും അതുപോലെ തുടരും.
അപേക്ഷകന്റെ പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെയാണ് സന്ദർശന വിസയിൽ കൊണ്ടുവരാനാകുക. കുടുംബസന്ദർശന വിസ മറ്റു വിസകളിലേക്ക് മാറ്റാൻ കഴിയില്ല, സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിൽസ ലഭിക്കില്ല, വിസ ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം കുവൈത്തിലെത്തണം എന്നിവയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.