കുവൈത്ത് സിറ്റി: കുവൈത്തിൽ എക്സ്ചേഞ്ചുകൾ വഴി പണം അയക്കുന്നതിന് നിയന്ത്രണം. എക്സ്ചേഞ്ചുകൾക്ക് പ്രതിദിനം ഉപഭോക്താക്കളിൽനിന്ന് സ്വീകരിക്കാവുന്ന പരമാവധി തുക 3,000 ദീനാറിൽനിന്ന് 1,000 ദീനാറായി കുറച്ചു.
നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് സെൻട്രൽ ബാങ്കാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്. വിദേശ പണമയക്കൽ, കറൻസികളുടെ വാങ്ങലും വിൽപ്പനയും ഉൾപ്പെടെ എല്ലാ ഇടപാടുകൾക്കും പുതിയ പരിധി ബാധകമാണ്.
പണമിടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തടയൽ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം ചെറുക്കൽ എന്നിവയിൽ മുൻകരുതൽ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് നടപടിയെന്ന് വൃത്തങ്ങൾ പറഞ്ഞു. പുതിയ നിർദേശപ്രകാരം ഒരാൾക്ക് ഒരു ദിവസം 1,000 ദീനാറിൽ കൂടുതലോ - വിദേശ കറൻസിയിൽ അതിന് തുല്യമായതോ ആയ പണമിടപാടുകൾ എക്സ്ചേഞ്ചുകൾ വഴി അയക്കാനോ സ്വീകരിക്കാനോ കഴിയില്ല.കൈമാറ്റങ്ങളുടെയോ കറൻസി ഇടപാടുകളുടെയോ ആകെ മൂല്യത്തിന് ഈ തീരുമാനം ഒരു പരിധിയും ഏർപ്പെടുത്തിയിട്ടില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, 1,000 ദീനാർ ക്യാഷ് പരിധി കവിയുന്ന ഏതൊരു തുകയും ബാങ്ക് അക്കൗണ്ട് വഴിയോ സെൻട്രൽ ബാങ്ക് അനുവദിക്കുന്ന മറ്റു അംഗീകൃത നോൺ-ക്യാഷ് പേമെന്റ് രീതികളിലൂടെയോ തീർപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.