വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ഉപഭോക്തൃ സംരക്ഷണ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിൽ ജൂലൈയിൽ കുവൈത്തിൽ 1398 നിയമലംഘനങ്ങൾ കണ്ടെത്തി. ഫീൽഡ് പരിശോധനകൾ, മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വിഭാഗത്തിൽ ലഭിച്ച പരാതികൾ, കാമറ നിരീക്ഷണം എന്നിവയെല്ലാം ചേർത്ത കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് വില വിവരങ്ങൾ അറബിയിൽ കൂടി രേഖപ്പെടുത്തതിനാണ്.
വാണിജ്യ സ്ഥാപനങ്ങൾ, സലൂണുകൾ, ക്ലബുകൾ, സ്വകാര്യ ഫാർമസികൾ, സ്വർണക്കടകൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഗാർഹികത്തൊഴിലാളി ഓഫിസുകൾ എന്നിവിടങ്ങളിലാണ് ഫീൽഡ് പരിശോധന നടത്തിയത്. 65 സ്ഥാപനങ്ങൾ വാണിജ്യ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അനുമതി വാങ്ങാതെയുള്ള ഡിസ്കൗണ്ടും പ്രമോഷൻ കാമ്പയിനുകളും, സബ്സിഡി ഭക്ഷ്യവസ്തുക്കൾ പുറത്തുവിൽക്കൽ, നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കൽ, അനധികൃതമായി വാഹനങ്ങൾ വാടകക്ക് നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി.
കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും, ഉറവിടം അറിയാത്ത ഉൽപ്പന്നങ്ങളും കണ്ടെത്തി. വാണിജ്യ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനും വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.