കുവൈത്ത് സിറ്റി: കുവൈത്തിൽ ഫ്ലാറ്റുകളിൽ ആളുകുറഞ്ഞപ്പോൾ ബെഡ് സ്പേസ് നിരക്ക് കൂടി. ആകെ വാടക താമസക്കാർ പങ്കിെട്ടടുക്കുന്നതാണ് ബാച്ലർ മുറികളിലെ രീതി. പല ബെഡുകളും ഒഴിഞ്ഞുകിടക്കുന്നതിനാൽ ബാക്കിയുള്ളവരുടെ സാമ്പത്തിക ബാധ്യത വർധിച്ചു. നിരവധി വിദേശികൾ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെയിരുന്നതാണ് ആളുകുറയാൻ കാരണം. 30 മുതൽ 50 ദീനാർ വരെയാണ് ബാച്ലർ മുറികളിൽ സൗകര്യങ്ങൾ അനുസരിച്ച് ഒരാൾക്ക് ചെലവ് വരാറുള്ളത്.
വളരെ ചെറിയ മുറികളിൽ അതിലും കുറഞ്ഞ തുക നൽകി കഴിയുന്നവരും ഉണ്ട്. എന്നാൽ, 10 പേർ താമസിച്ചിരുന്ന മുറികളിൽ നാലോ അഞ്ചോ പേർ ഒഴിഞ്ഞുപോവുന്നതോടെ ബാക്കിയുള്ളവരുടെ വിഹിതം വർധിച്ചു. രണ്ട് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഒന്നിലേക്ക് മാറി ഭാരം കുറക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചിലർ റൂം ഷിഫ്റ്റിങ്ങിെൻറ പ്രയാസവും സാമ്പത്തിക നഷ്ടവും ആലോചിച്ച് വൈകിപ്പിക്കുന്നു.
ചെറിയ വരുമാനക്കാരാണ് ഏറ്റവും പ്രയാസപ്പെടുന്നത്. ശമ്പളത്തിെൻറ നല്ലൊരു വിഹിതം താമസ വാടകക്കായി ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇവർ. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഡിമാൻഡില്ലാതെ മാന്ദ്യം അനുഭവിക്കുന്ന സാഹചര്യത്തിലാണ് വ്യക്തികൾക്ക് വാടക വിഹിതം അധികമായത്. കുടുംബത്തെ നാട്ടിലയച്ചവർ ബാച്ലർ മുറികളിലേക്ക് കൂടുമാറിയതാണ് അൽപമെങ്കിലും ആശ്വാസം നൽകിയത്. നാട്ടിൽനിന്ന് വിമാന സർവിസ് സാധാരണ നിലയിലായി കൂടുതൽ പേർ എത്തുന്നതോടെ കുറച്ചെങ്കിലും ചെലവ് കുറയുമെന്നാണ് പ്രതീക്ഷ. പുതിയ വിസ അനുവദിച്ചുതുടങ്ങാത്തതും ജോലി നഷ്ടമായും കോവിഡ് ഭീതിയാലും നിരവധി പേർ നാട്ടിലേക്ക് പോയതും കുവൈത്തിൽ വിദേശികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. നാട്ടിലിരിക്കെ വിസ കാലാവധി കഴിഞ്ഞവരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്.
വിസകാലാവധിയുള്ളവർക്ക് ആറുമാസ പരിധി കഴിഞ്ഞാലും വരാൻ കഴിയുന്നുണ്ട്. ഇവിടെയുള്ളവരിൽ വലിയൊരു വിഭാഗത്തിെൻറ ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. സ്വന്തം സംരംഭങ്ങൾ നടത്തുന്നവരുടെ വരുമാനവും ഗണ്യമായി കുറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ മാന്ദ്യം പ്രകടമാണ്. ഇതിനിടയിൽ അമിത വാടകയുടെ രൂപത്തിൽ ജീവിതച്ചെലവ് കൂടി വർധിക്കുന്നത് ദുരിതം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.