കുവൈത്ത് സിറ്റി: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു ജി.സി.സി രാജ്യങ്ങളും ജോർഡനും. രാജ്യങ്ങളുടെ പരമാധികാരം, പ്രദേശിക സമഗ്രത, അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇറാൻ ആക്രമണങ്ങളെന്ന് കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ജോർഡൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടികാട്ടി.
ഇറാന്റെ പ്രോക്സികൾ, മേഖലയിൽ അവർ പിന്തുണക്കുന്ന സായുധ വിഭാഗങ്ങൾ എന്നിവ വഴി ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇറാഖിൽ നിന്നുള്ള ഇറാനുമായി ബന്ധപ്പെട്ട സായുധ വിഭാഗങ്ങൾ മേഖലയിലെ രാജ്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. പ്രോക്സികളുടെ ഉപയോഗം ഉൾപ്പെടെ അയൽ രാജ്യങ്ങൾക്കെതിരായ എല്ലാ ആക്രമണവും ഭീഷണിയും ഉടനടി നിരുപാധികമായി നിർത്തണമെന്ന് ഇറാനോട് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇറാഖുമായുള്ള അടുത്ത സൗഹൃദ ബന്ധത്തെ രാജ്യങ്ങൾ ഓർമിപ്പിച്ചു. അയൽ രാജ്യങ്ങളിലേക്ക് വിവിധ വിഭാഗങ്ങളും, മിലിഷ്യകളും, സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇറാഖ് സർക്കാറിനോട് ആവശ്യപ്പെട്ടു. സാഹോദര്യ ബന്ധം നിലനിർത്താനും കൂടുതൽ സംഘർഷം ഒഴിവാക്കാനും ഉണർത്തി.
തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശവും ആവർത്തിച്ചു.
ഇറാനോടും ഹിസ്ബുള്ളയുമായും അടുപ്പമുള്ള സെല്ലുകൾ ആസൂത്രണം ചെയ്ത, പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന പ്രവൃത്തികളെയും രാജ്യങ്ങൾ അപലപിച്ചു.
മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ നിലനിർത്തുന്നതിൽ ശക്തമായ കവചമായും കാവൽക്കാരായും പ്രവർത്തിക്കുന്ന സായുധ സേനയെയും സുരക്ഷാ വിഭാഗങ്ങളുടെ സേവനങ്ങളെയും രാജ്യങ്ങൾ അഭിനന്ദിച്ചു. തീവ്ര സംഘടനകളെ അറസ്റ്റ് ചെയ്യുന്നതിലും ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരുന്നതിലും അവർ നടത്തിയ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.