കുവൈത്ത് സിറ്റി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ആനുകാലികവും ശക്തവുമായ നടപടികൾ വരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ തുടർനടപടികൾ കൈക്കൊള്ളുമെന്ന് പാർലമെന്ററി വനിത, കുടുംബ, ശിശു കമ്മിറ്റി മേധാവി ഖലീൽ അൽ സാലിഹിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള കുടുംബ പീഡന നിയമം നടപ്പാക്കുന്നതിനായി തുടർനടപടികൾ എടുക്കും. ഗാർഹിക പീഡനം തടയൽ, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് പുനരധിവാസം എന്നിവ ചർച്ചയിലുണ്ട്.
അക്രമത്തിന് ഇരയായവർക്കായി പ്രത്യേക അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കുമായി നഴ്സറികൾ സ്ഥാപിക്കുന്നതും ആലോചിക്കും. ഇത് കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമ സൈറ്റുകളിൽ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിർദേശവും നിയമലംഘകർക്ക് കനത്ത ശിക്ഷ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്നും ഖലീൽ അൽ സാലിഹ് പറഞ്ഞു. ആഭ്യന്തരം, എൻഡോവ്മെന്റ് മന്ത്രാലയങ്ങൾ, സാമൂഹികകാര്യം, സാമൂഹിക വികസന മന്ത്രി, വനിത ശിശുകാര്യ സഹമന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ വിദഗ്ധർ, കുവൈത്ത് ജൂറിസ്റ്റ് അസോസിയേഷനിലെ വനിത കുടുംബ കമ്മിറ്റി മേധാവി തുടങ്ങിയവർ ഇതുസംബന്ധിച്ച യോഗത്തിൽ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.