കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 474 പേരെ നാടുകടത്തി. ഡിസംബർ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇതിൽ 348 പേർ പുരുഷന്മാരും 126 പേർ സ്ത്രീകളുമാണ്. നവംബറിൽ ആകെ 2104 പേരെയാണ് നാടുകടത്തിയത്. താമസ നിയമലംഘനം, അനധികൃതർ ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ എന്നിവരെയാണ് നാടുകടത്തിയത്.
ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. താമസ നിയമലംഘകരെയും മറ്റു നിയമ ലംഘകരെയും പിടികൂടാൻ പരിശോധന ശക്തമാക്കാനാണ് നിലവിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരെ വേഗത്തിൽ തിരിച്ചയക്കാൻ നിർദേശിച്ചത്.
സെപ്റ്റംബറിൽ ആരംഭിച്ച സുരക്ഷ പരിശോധന കാമ്പയിൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാമ്പയിൻ നിർത്തിവെക്കാൻ നിർബന്ധിതരാക്കിയത്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിൽ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. 1,80,000ത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്.
വ്യാപക പരിശോധന നടത്തി ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം സ്വന്തം നാടുകളിലേക്ക് കയറ്റി അയക്കണമെന്ന് തന്നെയാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.