കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ശതമാനം സ്വദേശികൾ കോവിഡ് വാക്സിൻ എടുക്കാൻ തയാറല്ലെന്ന് സാമ്പിൾ സർവേ റിപ്പോർട്ട്. 10000 പേർക്ക് ചോദ്യാവലി നൽകി നടത്തിയ സർവേയിലാണ് 45 ശതമാനം പേർ വാക്സിൻ എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാക്സിനേഷെൻറ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ അധികൃതർ ബോധവത്കരണ കാമ്പയിൻ നടത്തുന്നുണ്ട്. പ്രമുഖ ഡോക്ടർമാരെ പെങ്കടുപ്പിച്ചാണ് പ്രചാരണം.
ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഡിസംബർ അവസാനത്തോടെ വാക്സിൻ ലഭ്യമാക്കാൻ അധികൃതർ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും. 13 വയസ്സിൽ താഴെയുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കില്ല.
അതുകൊണ്ടുതന്നെ 57 ലക്ഷം ഡോസ് ഇറക്കുമതി ചെയ്താൽ സ്വദേശികൾക്കും വിദേശികൾക്കും തികയും. വിദേശികൾക്കും വാക്സിൻ സൗജന്യമാണ്. പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും. കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ കുട്ടികളെ ഒഴിവാക്കുകയും താൽപര്യമില്ലാത്തവരെ നിർബന്ധിക്കില്ലെന്ന് അറിയിക്കുകയും ചെയ്ത സ്ഥിതിക്ക് ഇത്രയധികം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഒാഡിറ്റ് ബ്യൂറോ വിഷയത്തിൽ ഇടപെടണമെന്ന് ചില എം.പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.