വിസ നിരക്കും പിഴകളും വന്‍തോതില്‍  കൂട്ടുന്ന ബില്‍ 14ന് കുവൈത്ത് പാര്‍ലമെന്‍റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാര്‍ച്ച് 14ന് നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനം പ്രവാസികളെ സംബന്ധിച്ച് നിര്‍ണായകം. 
വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നിര്‍ദേശങ്ങളാണ് അടുത്ത ചൊവാഴ്ച നാഷനല്‍ അസംബ്ളിയില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്നത്. 
വിദേശികള്‍ക്കുള്ള ആരോഗ്യ സേവന നിരക്ക്, വിസ ഫീസ്, ഗതാഗത നിയമലംഘനത്തിനുള്ള പിഴ എന്നിവയില്‍ വന്‍ വര്‍ധനക്ക് ശിപാര്‍ശ ചെയ്യുന്ന നിര്‍ദേശങ്ങളാണ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുക. രാജ്യത്തെ റെസിഡന്‍സി നിയമത്തില്‍ കാതലായ പരിഷ്കരണം വേണമെന്ന നിലപാടിലാണ് മന്ത്രാലയം. ഇതിന്‍െറ ഭാഗമായി താമസകാര്യ വകുപ്പ് തയാറാക്കിയ നിയമ ഭേദഗതിയുടെ കരട്  ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ ചര്‍ച്ചയാകും. രാജ്യത്ത് തൊഴില്‍ വിസയിലും ആശ്രിത വിസയിലും താമസിക്കുന്ന വിദേശികളില്‍നിന്ന് ഇഖാമ കാലാവധി കഴിഞ്ഞാല്‍ പ്രതിദിനം രണ്ടു ദീനാര്‍ വീതമാണ് നിലവില്‍ പിഴയായി ഈടാക്കുന്നത്. സന്ദര്‍ശന  വിസയിലുള്ള  വിദേശികള്‍ വിസ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 10 ദീനാര്‍ വീതം പിഴ ഒടുക്കേണ്ടതുണ്ട്. ഈ പിഴ സംഖ്യകള്‍ ഇരട്ടിയാക്കണം എന്നാണ് താമസകാര്യ വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. 
ഇതോടൊപ്പം തൊഴിലുടമയില്‍നിന്ന് ഒളിച്ചോടുന്ന വിദേശ തൊഴിലാളിക്ക് അഭയമോ ജോലിയോ നല്‍കുന്നവരില്‍നിന്ന് 1000 ദീനാര്‍ പിഴ ഈടാക്കണം എന്ന നിര്‍ദേശവും ഉണ്ട്. 
ആശ്രിത വിസ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ജീവിത പങ്കാളിക്ക് നിലവിലെ 100 ദീനാര്‍ എന്നത് ഇരട്ടിയാക്കുക. ഓരോ കുട്ടികള്‍ക്കും 150 കെ.ഡി വീതം ഫീസ് ഈടാക്കുക, സന്ദര്‍ശന വിസ നിരക്ക് നിലവിലെ മൂന്നു ദീനാര്‍ 30 ആക്കി വര്‍ധിപ്പിക്കുക എന്നീ  നിര്‍ദേശങ്ങളും താമസകാര്യ വകുപ്പിന്‍െറ ശിപാര്‍ശയില്‍ ഉണ്ട്. വിദേശികള്‍ക്കുള്ള ആരോഗ്യ സേവന നിരക്കുകളില്‍ വര്‍ധന നടപ്പാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍െറ നീക്കവും പാര്‍ലമെന്‍റിന്‍െറ അംഗീകാരം കാത്തിരിക്കുകയാണ്. വിദേശികളെ മാത്രം ബാധിക്കുന്ന പ്രശ്നമായതിനാല്‍ വലിയ എതിര്‍പ്പുകള്‍ കൂടാതെതന്നെ ശിപാര്‍ശകള്‍ അംഗീകരിക്കപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.