കെ.എം.സി.സി ‘സ്പന്ദനം’  മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

അബ്ബാസിയ: കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിങ്ങിന്‍െറയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം, ഇന്ത്യന്‍ ഡെന്‍റല്‍ അലയന്‍സ്, സൗദി ഫാര്‍മസ്യൂട്ടിക്കല്‍സ് സംയുക്താഭിമുഖ്യത്തില്‍ ‘സ്പന്ദനം -2017’ മെഗാ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും. 50 ഡോക്ടര്‍മാരും 50 പാരാമെഡിക്കല്‍ ജീവനക്കാരും നേതൃത്വം നല്‍കും. ആയിരത്തിലധികം പ്രവാസികള്‍ക്ക് ക്യാമ്പിന്‍െറ ഗുണഫലം ലഭിക്കും. ഹൃദ്രോഗം, അസ്ഥിരോഗം, നേത്രവിഭാഗം, ദന്തരോഗം, സ്ത്രീരോഗം, ശിശുരോഗം, ഫിസിയോ തെറപ്പി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. അള്‍ട്രാ സൗണ്ട് സ്കാനിങ്, ബോഡി മാസ് ഇന്‍ഡക്സ്, ഇ.സി.ജി, ഷുഗര്‍, കൊളസ്ട്രോള്‍, ബി.എം.ഐ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യാവുന്നതാണ്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് ക്യാമ്പ്. കെ.എം.സി.സി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രോഗികളുടെ രജിസ്ട്രേഷന്‍ നടന്നത്. സ്പോട്ട് രജിസ്ട്രേഷനുമുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ നൂറംഗ വളന്‍റിയര്‍മാരും പ്രവര്‍ത്തനരംഗത്തുണ്ടാവും. മരുന്ന് നല്‍കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിനി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തി വിപുലമായാണ് ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. കുവൈത്ത് കെ.എം.സി.സി 40ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. ഇ. അഹമ്മദ് നഗര്‍ എന്ന് പേരിട്ട നഗരിയില്‍ മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആവശ്യക്കാര്‍ക്ക് തുടര്‍ ചികിത്സക്ക് സഹായം നല്‍കുമെന്നും ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ എല്ലാമാസവും ഫോളോഅപ് മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി പ്രഡിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഗഫൂര്‍ വയനാട്, ട്രഷറര്‍ എം.കെ. അബ്ദുറസാഖ്, വൈസ് പ്രസിഡന്‍റുമാരായ ഫാറൂഖ് ഹമദാനി, ഇഖ്ബാല്‍ മാവിലാടം, അതീഖ് കൊല്ലം, ജോയന്‍റ് സെക്രട്ടറിമാരായ എം.ആര്‍. നാസര്‍, സലാം ചെട്ടിപ്പടി, സുബൈര്‍ കൊടുവള്ളി, മെഡിക്കല്‍ വിങ് ഭാരവാഹികളായ ഡോ. അബ്ദുല്‍ ഹമീദ്, മുഹമ്മദ് മനോളി, ഷഹീദ് പാട്ടില്ലത്ത്, ഡോ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.