കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ദിഷ്ട ജി.സി.സി റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ മുന്‍ നിശ്ചയിച്ച സമയത്ത് ആരംഭിക്കാന്‍ സാധിച്ചേക്കില്ളെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് വാണിജ്യ മന്ത്രി ഡോ. യൂസുഫ് അല്‍ അലിയാണ് പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ വൈകിയേക്കുമെന്ന് വ്യക്തമാക്കിയത്.
ഓരോ ജി.സി.സി രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലെ റെയില്‍വേ ഭാഗത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ 2018ല്‍ ആരംഭിക്കുമെന്നാണ് ജി.സി.സി ഗതാഗത മന്ത്രിമാര്‍ നേരത്തേ എടുത്ത തീരുമാനം. കുവൈത്തിലും ഈ സമയത്ത് തന്നെ റെയില്‍വേയുടെ പ്രവൃത്തികള്‍ തുടങ്ങണം. എന്നാല്‍, സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാരംഘഭ നടപടികള്‍ ഇനിയും മുഴുവനാക്കാന്‍ സാധിച്ചിട്ടില്ല. ഇത്തരം തടസ്സങ്ങള്‍ മറികടന്നശേഷം നിശ്ചിത സമയത്ത് റെയില്‍വേ ലൈനിന്‍െറ നിര്‍മാണം തുടങ്ങുകയെന്നത് ഇപ്പോഴത്തെ സ്ഥിതിക്ക് സാധ്യമല്ളെന്ന് മന്ത്രി പറഞ്ഞു. കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നത് അംഗരാജ്യങ്ങള്‍ക്കിടയിലെ യാത്രാ, ചരക്ക് നീക്കം ഏറെ എളുപ്പമാവും. പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലക്ക് കുവൈത്തിന്‍െറ തെക്കന്‍ ഭാഗമായ നുവൈസീബ്-അല്‍ഖഫ്ജി മുതല്‍ വടക്കോട്ട് മുബാറക് അല്‍ കബീര്‍-ബൂബ്യാന്‍ ദ്വീപ്വരെയുള്ള ഭാഗമാണ് പൂര്‍ത്തിയാക്കുക. രണ്ടാംഘട്ടത്തില്‍ ശുവൈഖ്, ശുഐബ തുറമുഖങ്ങളില്‍നിന്ന് ആരംഭിച്ച് ഇറാഖിന്‍െറ അതിര്‍ത്തി പ്രദേശമായ അബ്ദലിവരെ പൂര്‍ത്തിയാക്കും.
ഇതോടൊപ്പം, സൗദി അതിര്‍ത്തി പ്രദേശമായ സാല്‍മിവരെയുള്ള ഭാഗവും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയാറാക്കിയത്. രണ്ടു ഘട്ടങ്ങളിലായി 500 കിലോമീറ്ററാണ് കുവൈത്ത് മെട്രോ റെയിലിന്‍െറ നീളം കണക്കാക്കിയിരിക്കുന്നത്. നാലു റെയില്‍റോഡുകളും രണ്ട് അനുബന്ധ റെയില്‍റോഡുകളുമാണുണ്ടാവുക. ആറു ഗവര്‍ണറേറ്റുകളിലൂടെയും കടന്നുപോകുന്ന പദ്ധതിയില്‍ 90 സ്റ്റേഷനുകളാണുണ്ടാവുക. ഇതില്‍ ഒമ്പത് എണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളായിരിക്കും. ആദ്യഘട്ടത്തില്‍ മൂന്നു റെയില്‍പാതകളിലായി 200 കിലോമീറ്റര്‍ പാതയുടെ നിര്‍മാണമാണ് നടത്തുക.
സല്‍വയില്‍നിന്ന് തുടങ്ങി കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ അവസാനിക്കുന്ന 23.7 കിലോമീറ്റര്‍ റെയില്‍പാതയില്‍ 19 സ്റ്റേഷനുകളും ഹവല്ലിയില്‍ തുടങ്ങി കുവൈത്ത് സിറ്റിയില്‍ തീരുന്ന 21 കിലോമീറ്റര്‍ റെയില്‍റോഡില്‍ 27 സ്റ്റേഷനുകളും വിമാനത്താവളത്തില്‍നിന്ന് അബ്ദുല്ല അല്‍മുബാറക് വരെയുള്ള 24 കിലോമീറ്റര്‍ റെയില്‍റോഡില്‍ 15 സ്റ്റേഷനുകളുമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.