ഇസ്രായേല്‍ നയത്തില്‍ മാറ്റമില്ളെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി

കുവൈത്ത് സിറ്റി: ഫലസ്തീനികള്‍ക്കെതിരെ അതിക്രമം തുടരുന്ന ജൂത രാഷ്ട്രത്തിനെതിരെയുള്ള അറബ് നയത്തില്‍ കുവൈത്ത് മാറ്റംവരുത്തിയിട്ടില്ളെന്നും അത്തരത്തിലുള്ള പ്രചാരണം സത്യത്തിന് നിരക്കാത്തതാണെന്നും വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് വ്യക്തമാക്കി. 
യു.എന്‍ പൊതുസഭയില്‍ ഇസ്രായേല്‍ പ്രതിനിധി സംസാരിക്കുമ്പോള്‍ വേദി വിടാതിരുന്നതിനെ വിമര്‍ശിച്ച് പാര്‍ലമെന്‍റ് അംഗം യൂസുഫ് അല്‍ സല്‍സല നടത്തിയ പ്രസ്താവനക്ക് മറുപടി പറയവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലുമായി കടുത്ത വിരോധം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ ആ രാജ്യത്തിന്‍െറ പ്രതിനിധി സംസാരിക്കുമ്പോള്‍ മറ്റ് അറബ് രാജ്യങ്ങളോടൊപ്പം കുവൈത്ത് സംഘവും സദസ്സില്‍ തുടര്‍ന്നത്. യു.എന്‍ പൊതുവേദിയില്‍ തങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം ഇസ്രായേലിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ചുട്ട മറുപടിനല്‍കാന്‍ തയാറായിട്ടാണ് കുവൈത്തുള്‍പ്പെടെയുള്ള അറബ്-മുസ്ലിം നാടുകളിലെ ദൗത്യസംഘങ്ങള്‍ സഭയില്‍തന്നെ തുടര്‍ന്നത്. 
അല്ലാതെ ആ രാജ്യത്തെ അംഗീകരിച്ചതുകൊണ്ടല്ല. ജൂത രാഷ്ട്രത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ വോട്ടുചെയ്ത ചരിത്രമാണ് കുവൈത്തിനുള്ളത്. ആ രാജ്യത്തിന്‍െറ ക്രൂരവും മനുഷ്യത്വരഹിതവുമായ എല്ലാ ചെയ്തികളെയും എതിര്‍ക്കാന്‍ കിട്ടുന്ന ഒരവസരവും കുവൈത്ത് പാഴാക്കാറില്ല. ഇസ്രായേലിന് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കിയിട്ടുണ്ടെന്നറിഞ്ഞുതന്നെയാണ് കുവൈത്തുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ യു.എന്നില്‍ അംഗങ്ങളായത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ വാര്‍ഷിക പൊതുസമ്മേളനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ കുവൈത്ത് സംഘം വേദി വിടാതിരുന്നതിനെ യൂസുഫ് സല്‍സല എം.പി വിമര്‍ശിച്ചിരുന്നു. 
ഈ സാഹചര്യത്തിലാണ് ശൈഖ് സബാഹ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.