വ്യാജ നഴ്സിങ് റിക്രൂട്ട്മെന്‍റ് തുടരുന്നു; മുന്നറിയിപ്പുമായി നോര്‍ക്ക

കുവൈത്ത് സിറ്റി: സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്‍റ് ഇപ്പോഴും നിലനില്‍ക്കുന്നു. വ്യാജ റിക്രൂട്ട്മെന്‍റുകാരുടെ കെണിയില്‍പെട്ട് വഞ്ചിതരാവരുതെന്ന് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം നോര്‍ക്ക രംഗത്തത്തെി. 
കുവൈത്ത്  കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗളൂരുവിലെ സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് നടത്തുന്നതായി പരാതികള്‍ ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ നോര്‍ക്ക ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഉഷ ടൈറ്റസ് ആണ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ, കുവൈത്തിലെ കമ്പനിയിലേക്ക് 50 നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഡിമാന്‍ഡ് ഇ-മൈഗ്രേറ്റ് സിസ്റ്റം വഴി നോര്‍ക്കക്ക് ലഭിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്‍റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. ഇന്‍റര്‍വ്യൂവിന് മുമ്പുള്ള നടപടിക്രമങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. നിയമപരമല്ലാതെ നിയമനം നേടുന്നവരുടെ അവസരം നോര്‍ക്ക റൂട്ട്സ് റദ്ദാക്കും. വിവരങ്ങള്‍ നോര്‍ക്കയെ അറിയിക്കാം. ഫോണ്‍: 04712770 500 ടോള്‍ഫ്രീ നമ്പര്‍: 1800 425 3939 ഇ-മെയില്‍: mail@norkaroots.net 
ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്മെന്‍റിനായി കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 
കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രം നിയമിക്കാനായിരുന്നു ധാരണ. വിദേശങ്ങളിലേക്കുള്ള നഴ്സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയ ഒഴിവുകളിലേക്ക് കുവൈത്തിലെയും ഇന്ത്യയിലെയും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്കാണ് തുടക്കം കുറിച്ചിരുന്നത്. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ നേരിട്ടത്തെി ലൈസന്‍സിങ് ടെസ്റ്റും ഇന്‍റര്‍വ്യൂവും നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ നിയമിക്കുന്നത് നിര്‍ബാധം തുടരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ രണ്ടുതരം നഴ്സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 700 ദീനാര്‍ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാല്‍, കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ കമ്പനി നല്‍കുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.