സ്വന്തം പൗരന്മാരുടെ തൊഴില്‍ ശക്തി: ജി.സി.സിയില്‍ കുവൈത്ത് പിറകില്‍

കുവൈത്ത് സിറ്റി: പൗരന്മാരുടെ യോഗ്യതയും കഴിവുകളും ഉപയോഗപ്പെടുത്തി വ്യാപാര, ബിസിനസ് സംരംഭങ്ങളിലൂടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ജി.സി.സി തലത്തില്‍ കുവൈത്ത് ഏറ്റവും പിറകിലെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷനല്‍ ഇക്കണോമിക് സെന്‍റര്‍ പുറത്തിറക്കിയ 2016ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ലോകത്തെ 130 രാജ്യങ്ങളെ താരതമ്യം ചെയ്ത് തയാറാക്കിയ പട്ടികയില്‍ കുവൈത്തും സൗദിയുമാണ് ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും മോശം നിലവാരം പുലര്‍ത്തിയത്. രാജ്യങ്ങളുടെ സാമ്പത്തിക  ഉന്നമനത്തില്‍ പൗരന്മാരുടെ കഴിവുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ 97ാം സ്ഥാനത്താണ് കുവൈത്ത്. റിപ്പോര്‍ട്ട് കാലത്ത് കുവൈത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ സ്വദേശികളുടെ പങ്ക് വെറും 60 ശതമാനം മാത്രമാണെന്നാണ് ഇത് കാണിക്കുന്നത്. കുവൈത്തിനെക്കാളും നില മെച്ചപ്പെടുത്തിയ സൗദിക്ക് പട്ടികയില്‍ 87ാം സ്ഥാനമാണുള്ളത്. സൗദിയുടെ പുരോഗതിയില്‍ അവിടെത്തെ 63 ശതമാനം സ്വദേശികളുടെ പങ്ക് ലഭിച്ചിട്ടുണ്ട്. ലോകതലത്തില്‍ പട്ടികയില്‍ 46ാം സ്ഥാനമുള്ള ബഹ്റൈനാണ് ജി.സി.സില്‍ ഈ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയത്. ഖത്തറും യു.എ.ഇയുമാണ് ജി.സി.സില്‍ ഈ വിഷയത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മൊറോക്കോ, തുനീഷ്യ, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. സംഘര്‍ഷം തുടരുന്ന യമന്‍ ഈ പട്ടികയില്‍ 129ാം സ്ഥാനത്തും മോറിത്താനിയ 130ാം സ്ഥാനത്തുമാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.