പൊതുമേഖലയിലെ 30 ശതമാനം  വിദേശികളെ ഉടന്‍ ഒഴിവാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുമേഖലയിലെ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നു. ഇതിന്‍െറ ഭാഗമായി 2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലിനല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചു.
 പുതിയ തീരുമാനം മലയാളികളെയടക്കം ബാധിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാനും തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ തീരുമാനം മലയാളികളെയടക്കം ബാധിക്കാനിടയുണ്ട്. വവിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച കണക്കെടുത്ത് സിവില്‍ സര്‍വിസ് കമീഷന് കൈമാറാന്‍ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. 
വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയില്‍ ഊന്നല്‍നല്‍കുന്നതിനുവേണ്ടിയായിരുന്നു ഇത്. വിവിധ വികസനപദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 22 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇതില്‍ അഞ്ചു ലക്ഷത്തിലേറെ തസ്തികകളും സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് അവസരം ഒരുക്കുന്നതിന്‍െറയും സാമ്പത്തികബാധ്യത കുറച്ചുകൊണ്ടുവരുന്നതിന്‍െറയും ഭാഗമായാണ് പുതിയ നടപടി. ഇതിന്‍െറ ഭാഗമായി മന്ത്രാലയം എടുക്കുന്ന പ്രധാന നടപടികളിലൊന്ന് സര്‍ക്കാര്‍ മേഖലയിലെ ഒന്നും രണ്ടും കാറ്റഗറികളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയെന്നതാണ്. ഇത്തരം കാറ്റഗറികളിലേക്ക് വിദേശികളെ പുതുതായി നിയമിക്കുന്നത് പൂര്‍ണമായി നിര്‍ത്തും. യോഗ്യരായ സ്വദേശി ഉദ്യോഗസ്ഥരില്ളെന്ന് ഉറപ്പുവരുത്തിയശേഷം വേണമെങ്കില്‍ വിദേശികള്‍ക്ക് ഇത്തരം തസ്തികകളില്‍ നിയമനം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലുമുള്ള സ്വദേശികളും അല്ലാത്തവരുമായ ജീവനക്കാരുടെ കൃത്യമായ എണ്ണവും അവരുടെ യോഗ്യതകളും കൃത്യമായി പരിശോധിക്കും. അതത് തസ്തികകളിലേക്ക് യോഗ്യരായവരെ മാത്രം പുനര്‍നിയമിച്ചുകൊണ്ടുള്ള പരിഷ്കരണവും ഇതോടൊപ്പം നടക്കും. നിലവില്‍ ചില ഡിപ്പാര്‍ട്ട്മെന്‍റുകളിലെ പ്രത്യേകം പോസ്റ്റുകളിലിരിക്കുന്നവര്‍ ജോലിയിലെ മികവ് കാണിച്ച് സര്‍ക്കാറില്‍നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ട്. ഇത് പൂര്‍ണമായി പുന$പരിശോധിച്ച് അര്‍ഹരായവര്‍ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതെന്ന് ഉറപ്പുവരുത്തും. അനിയന്ത്രിതമായ തരത്തില്‍ ജീവനക്കാര്‍ക്ക് ഓവര്‍ടൈം അനുവദിച്ചുനല്‍കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് മറ്റൊരു തീരുമാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.