അമേരിക്ക എണ്ണ കയറ്റുമതിക്ക് ഒരുങ്ങുന്നു; വില വീണ്ടും കുറയുമെന്ന് ആശങ്ക

കുവൈത്ത് സിറ്റി: അമേരിക്ക എണ്ണ കയറ്റുമതിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ആശങ്ക ശക്തമാവുന്നു. അസംസ്കൃത എണ്ണയുടെ വിലയില്‍ വീണ്ടും വന്‍ ഇടിവ് ഉണ്ടാകുമെന്ന സൂചനകള്‍ എണ്ണ വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നര വര്‍ഷത്തിലധികമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്ന പ്രവണതയാണുള്ളത്. അമേരിക്കയിലും കാനഡയിലും ഷേല്‍ ഇന്ധനത്തിന്‍െറ ഉല്‍പാദനവും ചൈനയിലെ സാമ്പത്തിക വളര്‍ച്ചയിലെ കുറവും യൂറോപ്പിലെ പ്രതിസന്ധിയും കാരണത്താല്‍ 110 ഡോളര്‍ വിലയുണ്ടായിരുന്ന ഒരു വീപ്പ അസംസ്കൃത എണ്ണക്ക് ഇപ്പോള്‍ 40- 47 ഡോളറാണുള്ളത്. എണ്ണ വിലയിലെ വന്‍ കുറവുമൂലം പല ഉല്‍പാദകരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങള്‍ മിച്ച ബജറ്റില്‍നിന്ന് കമ്മിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരുമാനം വര്‍ധിപ്പിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തലും സബ്സിഡി ഒഴിവാക്കലും അടക്കം കര്‍ക്കശ നടപടികളെക്കുറിച്ച് കുവൈത്തും ഗള്‍ഫ് രാജ്യങ്ങളും ആലോചിക്കുന്നതിനിടയിലാണ് അമേരിക്ക എണ്ണ കയറ്റുമതി ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 
ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറയുകയും ഉല്‍പാദകരാജ്യങ്ങളിലെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും. 
വടക്കേ അമേരിക്കയില്‍ ഷേല്‍ ഇന്ധനം വ്യാപകമായത് ലോക എണ്ണ വിപണിയില്‍ പരിമിതവും താങ്ങാവുന്നതുമായ ആഘാതം മാത്രമാണ് ഏല്‍പിച്ചത്. എന്നാല്‍, 40 വര്‍ഷത്തെ നിരോധത്തിന് ശേഷം അമേരിക്ക എണ്ണ കയറ്റുമതി പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമെന്ന് ഡിപ്ളോമാറ്റിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പറയുന്നു. 
ഒപെക്കിന്‍െറ എണ്ണ കയറ്റുമതിയില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ടാണ് അമേരിക്കയിലെ ഷേല്‍ ഇന്ധന കമ്പനികള്‍ കയറ്റുമതിക്ക് ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും അമേരിക്കയുടെ എണ്ണകൂടി എത്തുന്നതോടെ വില 40 ഡോളറില്‍ താഴെ പോകാനും സാധ്യതയുണ്ട്. 
40 വര്‍ഷമായി നിലനിന്നിരുന്ന എണ്ണ കയറ്റുമതി നിരോധം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഡിപ്ളോമാറ്റിക് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിനെ ഉദ്ധരിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സിയായ ‘കുന’ റിപ്പോര്‍ട്ട് ചെയ്തു. 
ഈ വര്‍ഷം ഒരു വീപ്പ അസംസ്കൃത എണ്ണയുടെ വില 45നും 55നും ഇടയില്‍ ഡോളര്‍ ആയിരിക്കുമെന്നായിരുന്നു ഉല്‍പാദക രാജ്യങ്ങളും വിപണിയിലെ വിദഗ്ധരും കണക്കുകൂട്ടിയിരുന്നത്. 
അടുത്ത വര്‍ഷം പകുതിയോടുകൂടി മാത്രമേ എണ്ണവില 60 ഡോളറിന് മുകളിലത്തെൂവെന്നും എണ്ണമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. 
എന്നാല്‍, അമേരിക്ക കയറ്റുമതിക്ക് ഒരുങ്ങുകയും ആണവപ്രശ്നത്തെ തുടര്‍ന്നുള്ള വിലക്ക് നീക്കിയതോടെ ഇറാനില്‍നിന്നുള്ള എണ്ണ വിപണിയിലേക്കത്തെുന്നതും വിലക്കുറവിന് കാരണമാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-27 05:06 GMT