കുവൈത്ത് സിറ്റി: തിങ്കളാഴ്ച വ്യത്യസ്ത തീവ്രതയിലുള്ള പരിക്കേറ്റ് 19 പേർ ചികിൽസതേടിയതായി ആരോഗ്യ മന്ത്രാലയം. ജഹ്‌റ ആശുപത്രിയിൽ 18 കേസുകളും അദാൻ ആശുപത്രിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് വാർത്ത കുറിപ്പിൽ അറിയിച്ചു. മിക്കരുടെയും ആരോഗ്യ നില സ്ഥിരമാണ്.
ദേശീയ ആരോഗ്യ സംവിധാനം സുസ്ഥിരമായി തുടരുന്നുവെന്നും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എല്ലാ ഗവർണറേറ്റുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പതിവ് സമയങ്ങളിൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും അൽ സനദ് വ്യക്തമാക്കി.
ആശുപത്രികൾ ഷെഡ്യൂൾ ചെയ്ത പ്രകാരം മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രത്യേക കേന്ദ്രങ്ങളിൽ അടിയന്തരമല്ലാത്ത ഇലക്ടീവ് ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ജനറൽ ആശുപത്രികളിലെ അടിയന്തരമല്ലാത്ത നടപടിക്രമങ്ങൾ പുനഃക്രമീകരിച്ചു. പുതിയ തീയതികൾ ഉടൻ അറിയിക്കും.
ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. തടസ്സമില്ലാത്ത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കാര്യക്ഷമതയോടെയുള്ള പ്രവർത്തനം തുടരുമെന്നും ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.