കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു സേന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഒന്നിലധികം ഭീഷണികളെ തടഞ്ഞതായി കുവൈത്തിന്റെ സായുധ സേന അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിൽ 20 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി പറഞ്ഞു. ഇതിൽ 13 എണ്ണം വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചു. ഏഴ് എണ്ണം ഭീഷണി മേഖലകൾക്ക് പുറത്ത് ഒരു അപകടവും വരുത്താതെ വീണു.
ഒമ്പത് ഡ്രോണുകൾ കണ്ടെത്തിയതായും അതിൽ ആറെണ്ണം വെടിവച്ചിട്ടതായും സായുധ സേന റിപ്പോർട്ട് ചെയ്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ രണ്ട് ഡ്രോണുകൾ ഇടിച്ചുകയറിയതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. പ്രത്യേക അടിയന്തര സംഘങ്ങൾ നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഭീഷണി മേഖലക്ക് പുറത്ത് ഒരു ഡ്രോണും വീണു.
നാഷണൽ ഗാർഡ് യൂണിറ്റ് അതിന്റെ പ്രവർത്തന മേഖലകളിൽ ഒരു ഡ്രോണും അഞ്ച് ആളില്ലാ വിമാനങ്ങളും വിജയകരമായി തകർത്തു. രാജ്യത്തെ പ്രതിരോധിക്കാനുള്ള പൂർണ്ണ സന്നദ്ധത കുവൈത്ത് സായുധ സേന ആവർത്തിച്ച് ഉറപ്പിച്ചു. നിലവിലുള്ള സംഭവവികാസങ്ങൾക്കിടയിൽ രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.