മനാമ: മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ, ബഹ്‌റൈനുമായുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനവുമായി അമേരിക്ക. യു.എസ് സെൻട്രൽ കമാൻഡ്, കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഈ ആഴ്ച ബഹ്‌റൈനിൽ നടത്തിയ സന്ദർശനത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ആവർത്തിച്ചുറപ്പിച്ചത്.
പതിറ്റാണ്ടുകളായി തുടരുന്ന സംയുക്ത പരിശീലനം, ഏകോപനം, തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയിൽ കെട്ടിപ്പടുത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണമെന്ന് ബഹ്‌റൈനിലെ യു.എസ് അംബാസഡർ സ്റ്റെഫാനി ഹാലെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
"ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല" എന്ന ശക്തമായ സന്ദേശമാണ് യു.എസ് അംബാസഡർ നൽകിയത്. ബഹ്‌റൈന്റെ സുരക്ഷയോടുള്ള അമേരിക്കയുടെ ദീർഘകാല പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു ഈ വാക്കുകൾ.
മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തെ ഇരുപക്ഷവും അഭിനന്ദിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിനൊപ്പം ചേർന്ന് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ യു.എസ് സൈന്യം അഭിമാനിക്കുന്നുവെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.