സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന ‘വാദ്യസംഗമം 2022’ പരിപാടിയെക്കുറിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
.
മനാമ: ബഹ്റൈൻ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന 'വാദ്യസംഗമം 2022' ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ഉണ്ണി മുകുന്ദൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യക്കുപുറത്ത് നടക്കുന്ന ഏറ്റവും വലിയ വാദ്യകലാ പ്രകടനത്തിനു മാറ്റുകൂട്ടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. കോൺവെക്സ് കമ്പനിയുമായി ചേർന്ന് നടത്തുന്ന വാദ്യസംഗമത്തിൽ 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള വേദിയിൽ അരങ്ങേറുന്ന പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും.
ശശികുമാർ (അധ്യക്ഷൻ), ചന്ദ്രശേഖരൻ (കൺവീനർ), ജോഷി ഗുരുവായൂർ, സജിത്ത് കുമാർ, രാജേഷ് മാധവൻ, ദേവദാസ്, ലാജി ഗോപാൽ, മഹേഷ് നാട്ടിക, വി.പി. ബിജു, മനു മോഹൻ, ബിനു അനിരുദ്ധൻ, സുശാന്ത്, രാജേഷ് അറുമുഖം, ഷർമിള ബാബു, ദിവ്യ മധു (ജോ. കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള 251 അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വാദ്യസംഗമത്തോടനുബന്ധിച്ച് പ്രശസ്ത കീബോർഡ് കലാകാരൻ പ്രകാശ് ഉള്ള്യേരി, ഗായകൻ വിവേകാനന്ദൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരൊരുക്കുന്ന ഫ്യൂഷൻ സംഗീതപരിപാടിയും അരങ്ങേറും. ഇന്ത്യക്കുപുറത്ത് ആദ്യമായി പത്തു സോപാന സംഗീത വിദ്യാർഥികൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും വാദ്യസംഗമത്തിനുണ്ട്.
വാദ്യസംഗമത്തിന്റെ ഒന്നാംദിവസം കേളികൊട്ടോടുകൂടി ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനവും തുടർന്ന് എട്ടു വാദ്യകലാ വിദ്യാർഥികളുടെ തായമ്പക അരങ്ങേറ്റവും തായമ്പകയിലെ യുവരാജക്കന്മാരായ മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവർ ചേർന്ന് ഒരുക്കുന്ന മേജർ ഇരട്ട തായമ്പകയും നടക്കും. രണ്ടാം ദിവസം ബഹ്റൈനിൽ പരിശീലനം നേടിയ പത്തു സോപാനസംഗീത വിദ്യാർഥികളുടെ അരങ്ങേറ്റം പ്രശസ്ത സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കും. തുടർന്ന് പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന ഫ്യൂഷൻ മ്യൂസിക്കും പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, മേളകലാരത്നം സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചാരിമേളവുമുണ്ടാകും. ബഹ്റൈനിൽ പരിശീലനം പൂർത്തിയാക്കിയ 32 വാദ്യകലാകാരന്മാർ മേളത്തിൽ അരങ്ങേറ്റം കുറിക്കും. കേരളത്തിൽനിന്നെത്തുന്ന പ്രശസ്ത വാദ്യകലാകാരന്മാരും ബഹ്റൈനിൽ വാദ്യകല അഭ്യസിച്ചവരും അടക്കം 200 വാദ്യകലാകാരന്മാരാണു പഞ്ചാരിമേളത്തിനായി അണിനിരക്കുക. പരിപാടികളിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത് നായർ, സോപാനം അംഗങ്ങളായ ജോഷി ഗുരുവായൂർ, രാജേഷ് മാരാർ, വിനീഷ് സോപാനം തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.