വള്ളംകളി മത്സരത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ പരമ്പരാഗത വള്ളംകളി മത്സരത്തിൽ തരംഗം സൃഷ്ടിച്ച് ഒമാനി വള്ളങ്ങൾ. ബഹ്റൈനിൽ നടന്ന മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയാണ് ഒമാനി ടീം മികവ് പുലർത്തിയത്. ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങളുടെയും യുവജനകാര്യങ്ങളുടെയും പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു മത്സരം.
പൈതൃക പരമ്പരാഗത കായിക സമിതിയുടെ (മവ്രൂത്ത്) ആഭിമുഖ്യത്തിൽ നടന്ന 3000 മീറ്റർ മത്സരത്തിൽ ക്യാപ്റ്റൻ ഹുസൈദ് അൽ ബഹ്രി നയിച്ച ഒമാനി വള്ളമായ 'ബലാറബ്' ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഹമൂദ് അൽ ബഹ്രിയുടെ നേതൃത്വത്തിലുള്ള 'അഹദ് ഒമാൻ' മൂന്നാം സ്ഥാനവും നേടി. അബ്ദുല്ല അൽ ഹാദി ക്യാപ്റ്റനായ ബഹ്റൈൻ വള്ളം 'ഇസാർ 1' രണ്ടാം സ്ഥാനത്തെത്തി.
ഇതിന് മുമ്പ് നടന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് കപ്പ് റൗണ്ടിൽ ബഹ്റൈൻ ടീം 'സുമും' ഒന്നാം സ്ഥാനം നേടിയിരുന്നു. അതിൽ ഒമാനി ടീം 'ദഹബ്' രണ്ടാമതും 'ഇസാർ 1' മൂന്നാമതും എത്തി. ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പാർക്കിൽ നിന്ന് യാത്ര തിരിച്ച വള്ളങ്ങൾ മനാമയിലെ ബഹ്റൈൻ നാഷണൽ മ്യൂസിയത്തിന് എതിർവശത്തുള്ള കടൽത്തീരത്താണ് മത്സരം പൂർത്തിയാക്കിയത്.
ബഹ്റൈന്റെ ആഴത്തിൽ വേരൂന്നിയ സമുദ്ര പൈതൃകം ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ എട്ടാം പതിപ്പിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ഏറ്റവും വലിയ പതിപ്പായി കണക്കാക്കപ്പെടുന്ന ഈ വർഷത്തെ സീസൺ ജൂലൈ 27നാണ് ആരംഭിച്ചത്. ബഹ്റൈനിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ പ്രായവിഭാഗങ്ങളിലായി 300ൽ അധികം മത്സരാർഥികൾ പങ്കെടുത്തത് റെക്കോർഡാണ്.ഈ വിജയം മേഖലയിലെ പരമ്പരാഗത കായികവിനോദങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതിക്കും അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.