മനാമ: ഏറെ അടുത്ത ബന്ധവും അയൽപക്കരാജ്യവുമായ സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായി ബഹ്റൈനും. 2024ൽ ഏകദേശം 3.9 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ബഹ്റൈനും സൗദി അറേബ്യയും തമ്മിലുണ്ടായത്. ഇതിൽ ബഹ്റൈനിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി ഏകദേശം 2.9 ബില്യൺ ഡോളറും സൗദിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഇറക്കുമതി ഏകദേശം ഒരു ബില്യൺ ഡോളറുമാണ്.
അസംസ്കൃത അലുമിനിയം, അലുമിനിയം ഉൽപന്നങ്ങൾ, അർധ ഫിനിഷ്ഡ് ഇരുമ്പും മറ്റ് ലോഹങ്ങളും, ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയാണ് ബഹ്റൈൻ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപന്നങ്ങൾ. ഊർജ, പെട്രോളിയം ഉൽപന്നങ്ങൾ, വലിയ ഉപകരണങ്ങൾ, അടിസ്ഥാന രാസവസ്തുക്കൾ, അസംസ്കൃത പ്ലാസ്റ്റിക് എന്നിവയാണ് സൗദിയിൽനിന്ന് ബഹ്റൈനിലേക്കുള്ള പ്രധാന ഇറക്കുമതി ഉൽപന്നങ്ങൾ. ഇത് ഇരുരാജ്യങ്ങൾക്കും സമാനമായ ഒരു വ്യവസായിക അടിത്തറയുണ്ടെന്ന് സൂചിപ്പിക്കുന്നു.
അലുമിനിയം, സ്റ്റീൽ, റിഫൈനിങ് മേഖലകളിലെ സഹകരണങ്ങളിലൂടെ ഇരുരാജ്യങ്ങൾക്കും വ്യാപാര വളർച്ചക്ക് വലിയ സാധ്യതയുണ്ട്.
കൂടാതെ സൗദി അറേബ്യയുടെ 'വിഷൻ 2030' ന്റെ ഭാഗമായുള്ള വിപണി സാധ്യതകൾ, അതിർത്തി കടന്നുള്ള യാത്രകൾ, സംയുക്ത ടൂറിസം പരിപാടികൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സഹകരണം എന്നിവ ടൂറിസം മേഖലക്ക് ഉണർവേകും. നിലവിലെ പ്രധാന പാതയായ കിങ് ഫഹദ് കോസ്വേ കൂടാതെ, നിർദേശിക്കപ്പെട്ടിട്ടുള്ള കിങ് ഹമദ് കോസ്വേ യാത്രാ സൗകര്യം വർധിപ്പിക്കാനും ചെലവ് കുറക്കാനും സാധ്യതയുണ്ട്.
ഇരു രാജ്യങ്ങളും ഡിജിറ്റൽ പേമെന്റുകളിലേക്കും ഫിൻടെക് മേഖലയിലേക്കും മാറുന്നതിനാൽ ധനകാര്യ സേവനങ്ങളും സാങ്കേതികവിദ്യയും മറ്റൊരു വളർച്ചാമേഖലയാണ്.
പരസ്പരം കയറ്റുമതി ചെയ്യാൻ കഴിയുന്നതും എന്നാൽ പൂർണമായി ഉപയോഗിക്കപ്പെടാത്തതുമായ ചില ഉൽപന്നങ്ങളും ഇരു രാജ്യങ്ങളിലുമുണ്ടെന്നാണ് വിലയിരുത്തൽ. അവയിലേക്കുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വ്യാപാരം വർധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.