മരുന്ന് നിർമാണ മേഖലയിൽ കുതിപ്പിനൊരുങ്ങി രാജ്യം

മനാമ: രാജ്യത്തെ ഔഷധ നിർമ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനും മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും ഒപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾ ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ചു. പാർലമെന്‍റ്-ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ ആണ് എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രത്യേക ഫാർമസ്യൂട്ടിക്കൽ സോണുകൾ സ്ഥാപിക്കുന്നതിന് പകരം നിലവിലുള്ള ഇൻഡസ്ട്രിയൽ സോണുകളിൽ തന്നെ മരുന്ന് നിർമ്മാണ യൂണിറ്റുകൾക്ക് സൗകര്യമൊരുക്കും. നിക്ഷേപകർക്ക് കുറഞ്ഞ നിരക്കിൽ ഭൂമി അനുവദിക്കുമെന്നും ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. 2022-2026 കാലയളവിലെ വ്യവസായ നയത്തിൽ മരുന്ന് നിർമ്മാണത്തിന് മുൻഗണന നൽകിയിട്ടുണ്ട്. മരുന്നുകളുടെ വിലക്കയറ്റം തടയാൻ കർശനമായ നിയന്ത്രണങ്ങളും നിലവിലുണ്ട്. 20 ദീനാറിൽ താഴെ വിലയുള്ള മരുന്നുകൾക്ക് പരമാവധി 35 ശതമാനവും, അതിന് മുകളിലുള്ളവയ്ക്ക് 25 ശതമാനവുമാണ് ലാഭവിഹിതം നിശ്ചയിച്ചിരിക്കുന്നത്.

ഫാർമസികളിൽ മരുന്നുകളുടെ വില അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം. ജി.സി.സി ആരോഗ്യ മന്ത്രാലയങ്ങളുടെ ഏകീകൃത വില പട്ടിക പിന്തുടരുന്നതിലൂടെ വിലയിൽ സുതാര്യത ഉറപ്പാക്കുന്നു. ബഹ്റൈനികൾക്ക് കൂടുതൽ തൊഴിൽ നൽകുക എന്നത് സർക്കാറിന്‍റെ പ്രധാന ലക്ഷ്യമാണ്. ചില മേഖലകളിൽ സ്വദേശിവൽക്കരണം 50 ശതമാനം വരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾ ഓരോ വിദേശ വർക്ക് പെർമിറ്റിനും 500 ദീനാർ ഫീസ് നൽകേണ്ടി വരും. ചില സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം 90 ശതമാനത്തിന് മുകളിൽ എത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ മരുന്നുകൾ എത്തിച്ചുനൽകുന്ന സേവനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ ഈ സേവനം കരാർ അടിസ്ഥാനത്തിലുള്ള സ്പെഷ്യലൈസ്ഡ് കമ്പനികളാണ് നിർവ്വഹിക്കുന്നത്.

Tags:    
News Summary - The country is preparing to make a leap in the pharmaceutical manufacturing sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.