നീൽകൃഷ്ണ പി. സുജിത്ത് സർട്ടിഫിക്കറ്റുമായി
മാതാപിതാക്കളോടൊപ്പം
മനാമ: വെറും 13 മിനിറ്റിനുള്ളിൽ 50തിലധികം മലയാളം ഗാനങ്ങൾ തിരിച്ചറിഞ്ഞ്, മൂന്ന് വയസ്സുകാരനായ നീൽകൃഷ്ണ പി. സുജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. പാട്ടിന്റെ തുടക്കമോ അവസാനമോ എന്ന വ്യത്യാസമില്ലാതെ, മ്യൂസിക് കേട്ട മാത്രയിൽ തന്നെ ആ ഗാനം ഏതെന്ന് കൃത്യമായി പറയാനുള്ള നീൽകൃഷ്ണയുടെ അപാരമായ കഴിവാണ് ഈ കൊച്ചു മിടുക്കനെ റെക്കോർഡ് നേട്ടത്തിലേക്ക് നയിച്ചത്.
തൃശ്ശൂർ കേച്ചേരി സ്വദേശികളും ബഹ്‌റൈൻ പ്രവാസികളുമായ സുജിത്ത് കുമാറിന്റെയും ഡോ. രസ്ന സുജിത്തിന്റെയും മകനാണ് ഈ കൊച്ചു പ്രതിഭ. വീട്ടിൽ സ്ഥിരമായി മലയാളം പാട്ടുകൾ കേൾക്കുന്ന അന്തരീക്ഷം ഉള്ളതുകൊണ്ടാണ് നീൽകൃഷ്ണയ്ക്ക് ഈ കഴിവ് വളർത്തിയെടുക്കാൻ കഴിഞ്ഞതെന്ന് മാതാപിതാക്കൾ പറയുന്നു.
കൊച്ചുനാളിലെ സംഗീതത്തോട് നീൽകൃഷ്ണ പ്രകടിപ്പിച്ച താല്പര്യം അത്ഭുതകരമായിരുന്നു. സംസാരിച്ചു തുടങ്ങിയ നാൾ മുതൽ പാട്ടുകൾ കേൾക്കാനും അവ പാടാനും അവൻ ഏറെ താല്പര്യം കാണിച്ചിരുന്നു. യാതൊരുവിധത്തിലുള്ള പ്രത്യേക പരിശീലനവുമില്ലാതെ, സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് മാത്രം അവൻ കൈവരിച്ച നേട്ടമാണിതെന്ന് മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്നു. രണ്ടു മാസം മുമ്പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ നേരിട്ട് വീഡിയോ കോൺഫറൻസിലൂടെ നീൽകൃഷ്ണയുടെ ഈ അസാമാന്യ കഴിവ് പരിശോധിക്കുകയും, തുടർന്ന് ഔദ്യോഗികമായി ഈ നേട്ടം അംഗീകരിക്കുകയുമായിരുന്നു.
നീൽകൃഷ്ണയുടെ ഈ നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട് ഈ ദമ്പതികൾക്ക്. കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിലുള്ള സുജിത്ത് കുമാറും, അഞ്ച് വർഷമായി അവിടെ ആയുർവേദ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. രസ്നയും തങ്ങളുടെ മകന്റെ ഈ അപൂർവ്വ നേട്ടത്തിന്റെ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.