മുഹമ്മദ് അൽ ഒലൈവി
മനാമ: ബഹ്റൈനിലെ ലേബർ ഫണ്ടായ തംകീന്റെ വേതന സഹായ പദ്ധതികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുണമെന്ന അടിയന്തര നിർദേശം പാർലമെന്റിൽ. സ്വകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് നടത്തുന്നത് അധികരിച്ച സാഹചര്യത്തിലാണ് പാർലമെന്റ് സേവനസമിതി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവി നിർദേശവുമായി രംഗത്തെത്തിയത്.
തംകീന്റെ സാമ്പത്തികസഹായം ജോലി ചെയ്യുന്ന ബഹ്റൈനികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടപടിക്രമങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില കമ്പനികൾ തംകീനിൽനിന്ന് വേതനസഹായം ലഭിക്കുന്നതിന് ബഹ്റൈനികളെ രേഖകളിൽ മാത്രം ജോലിക്കാരായി നിയമിക്കുന്നത് വർധിക്കുകയാണെന്നും അൽ ഒലൈവി പറഞ്ഞു. ഇവിടെ അവർക്ക് യഥാർഥത്തിൽ ജോലിയും ചിലപ്പോൾ അർഹമായ മുഴുവൻ വേതനവും പോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഒലൈവി ഈ പ്രവണത അധാർമികവും പൊതുഫണ്ടുകളുടെ ദുരുപയോഗവുമാണെന്ന് സൂചിപ്പിച്ചു.
നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിയമലംഘകരെ ഉത്തരവാദികളാക്കുക, പൊതു ഫണ്ടുകൾ സംരക്ഷിക്കുക, ബഹ്റൈനി തൊഴിലാളികളുടെ തൊഴിൽ സ്ഥിരത വർധിപ്പിക്കുക, തംകീന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെയും വിശ്വാസ്യതയെയും തകർക്കുന്ന പ്രവണതകൾ തടയുക എന്നിവയാണ് പ്രധാന ശിപാർശകൾ. തംകീന്റെ സഹായം തൊഴിലാളികളായ യഥാർഥ ബഹ്റൈനികളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇത്തരം തട്ടിപ്പുകൾ പണം പാഴാക്കുക മാത്രമല്ല, തൊഴിൽവിപണിയിൽ ബഹ്റൈനികളെ ശാക്തീകരിക്കാനുള്ള യഥാർഥ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നും അൽ ഒലൈവി കൂട്ടിച്ചേർത്തു.നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചു. അദ്ദേഹം തുടർനടപടികൾക്കായും ബന്ധപ്പെട്ട അധികാരികളുമായുള്ള അവലോകനത്തിനായും സേവനസമിതിക്ക് അടിയന്തരമായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.