ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹും യു.എസ് അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയും കൂടിക്കാഴ്ചക്കിടെ
മനാമ: ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് സ്ഥാനമൊഴിയുന്ന യു.എസ് അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ശൂറ കൗൺസിൽ സെക്രട്ടറി ജനറൽ കരിമ മുഹമ്മദ് അൽ അബ്ബാസിയും സന്നിഹിതയായിരുന്നു. ബഹ്റൈനും യു.എസും തമ്മിലുള്ള ദീർഘകാല ബന്ധം, ഫലപ്രദമായ പങ്കാളിത്തം, അടുത്ത സഹകരണം, പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള നിരന്തരമായ ഏകോപനം എന്നിവയിലൂടെ കൂടുതൽ ശക്തമായി വളരുകയാണെന്ന് ചെയർമാൻ പറഞ്ഞു. അംബാസഡർക്ക് ഭാവി നയതന്ത്ര കരിയറിലുള്ള ആശംസകളും അദ്ദേഹം നേർന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉയർന്ന നിലവാരത്തെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പിന്തുണയോടെയുള്ള വിവിധ വികസന മേഖലകളിലുണ്ടായ പൊതുവായ നേട്ടങ്ങളെയും അൽ സാലിഹ് പ്രശംസിച്ചു. അംബാസഡറുടെ നയതന്ത്രശ്രമങ്ങളെയും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും അൽ സാലിഹ് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരമായ അടിത്തറയും തന്ത്രപരമായ പങ്കാളിത്തവും അദ്ദേഹം എടുത്തുപറഞ്ഞു.
യു.എസ് സെനറ്റുമായും ജനപ്രതിനിധി സഭയുമായും കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും പാർലമെന്ററി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശൂറ കൗൺസിലിനുള്ള പ്രതിബദ്ധതയും ചെയർമാൻ ആവർത്തിച്ചു. ബഹ്റൈന്റെ വിവിധ മേഖലകളിലുള്ള പുരോഗതിയിൽ അഭിമാനം പ്രകടിപ്പിച്ച സ്റ്റീവൻ രാജ്യത്തെ തന്റെ നയതന്ത്രദൗത്യം സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ അനുഭവിക്കാൻ ലഭിച്ച അർഥവത്തായ അവസരമാണെന്ന് വിശേഷിപ്പിച്ചു.പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും വികസനവും സമൃദ്ധിയും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി കരാറുകളും ധാരണപത്രങ്ങളും സജീവമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.