റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ശൈഖ് നാസറും കൂടിക്കാഴ്ചക്കിടെ
മനാമ: മിഡിലീസ്റ്റിൽ നടക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ.
2025ലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി റഷ്യയിലെത്തിയതായിരുന്നു ശൈഖ് നാസിർ. ഫോറത്തിൽ പങ്കെടുക്കവെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പുടിനായുള്ള ഹമദ് രാജാവിന്റെ ആശംസകൾ അറിയിച്ച ശൈഖ് നാസർ ബഹ്റൈനും റഷ്യയും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ പങ്കാളിത്തത്തെക്കുറിച്ചും പറഞ്ഞു. തന്ത്രപരവും സാംസ്കാരികവുമായ മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സംഭാഷണം, സാമ്പത്തിക വിനിമയം, ആഗോള സഹകരണം എന്നിവക്കുള്ള ഒരു പ്രധാന വേദിയായ ഫോറം നടത്തുന്നതിലുള്ള റഷ്യയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം പുടിനും വ്യക്തമാക്കി. വ്യാപാരം, സംസ്കാരം, മാനുഷിക കാര്യങ്ങൾ എന്നിവയിൽ പുതിയ സംയുക്ത സംരംഭങ്ങൾക്ക് അടിത്തറ പാകിയ മുൻ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വാചാലനായി. ഫോറത്തിലെ ബഹ്റൈന്റെ പങ്കാളിത്തത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും പരിപാടിയിൽ പങ്കെടുത്തതിന് ശൈഖ് നാസറിന് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങളും നേട്ടങ്ങളും പിന്തുണക്കുന്നതിനായി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.