സാറിൽ ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരുടെ
മരണത്തിനിടായക്കിയ അപകട ദൃശ്യം (ഫയൽ)
മനാമ: സാറിൽ ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ സ്വദേശി ദമ്പതികളുടെയും മകന്റെയും മരണത്തിനിടയാക്കിയ കാർ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യും. ആദ്യവാദം ജൂൺ 23ന് നടക്കും.
അശ്രദ്ധമായി വാഹനമോടിച്ച ഇയാൾ മദ്യപിച്ചിരുന്നതായും മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വേഗപരിധി കവിഞ്ഞതായും പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു.
മേയ് 30ന് പുലർച്ച മർഖിലെ വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിപെട്ടത്. കുടുംബനാഥനായ അഹമ്മദ് ഇബ്രാഹിം (40), ഫാത്തിമ അബ്ബാസ് (36) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴു വയസ്സുള്ള ഇളയ മകൻ അബ്ദുൽ അസീസ് വ്യാഴാഴ്ചയാണ് മരിച്ചത്.
അഞ്ചു പേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിൽ അബ്ദുൽ അസീസും സഹോദരൻ യൂസഫും (ഒമ്പത്) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇരുവർക്കും തലക്കാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം കാരണം അബ്ദുൽ അസീസും യൂസഫും കോമയിലായിരുന്നു. കാലുകൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്ന 12 വയസ്സുകാരിയായ മൂത്തമകൾ അയ അപകടനില തരണം ചെയ്യുകയും ആശുപത്രി വിടുകയും ചെയ്തു. കാറിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ അഹമ്മദ് ഇബ്രാഹീമും കുടുംബവും സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചതായാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയത്.
അപകടത്തെ അതിജീവിച്ച രണ്ടുമക്കൾ അമ്മാവൻ ഹുസൈനും മുത്തശ്ശിക്കുമൊപ്പം സെഗയ്യയിലെ അമ്മയുടെ കുടുംബ വീട്ടിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.