മനാമ: ഇസ്രായേൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലുള്ള 'ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടില' അംഗങ്ങളായ ബഹ്‌റൈൻ, കുവൈത്ത് പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം സജീവമായി ഇടപെടുന്നതായി സ്ഥിരീകരണം. തടവിലുള്ളവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇസ്രായേലിലെ ബന്ധപ്പെട്ട അധികാരികളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
തടവിലുള്ള പൗരന്മാരെ നേരിൽ കണ്ട് അവരുടെ സാഹചര്യം വിലയിരുത്തുന്നതിനായി ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ തടങ്കൽ കേന്ദ്രം സന്ദർശിച്ചിരുന്നു. നടപടിക്രമങ്ങൾക്കനുസരിച്ച്, തടവുകാരെ സ്വന്തം രാജ്യങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചയക്കുന്നതിന് ആവശ്യമായ ഔദ്യോഗിക രേഖകൾ പൂർത്തിയാക്കാൻ ഇസ്രായേൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയമപരവും നയതന്ത്രപരവുമായ പ്രോട്ടോക്കോളുകൾ പൂർണമായി പാലിച്ചുകൊണ്ട് പൗരന്മാർ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുമെന്നാണ് ഇരു രാജ്യങ്ങളും ഉറപ്പുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.