ബഹ്റൈൻ എഫ് വൺ ടെസ്റ്റിങ് മത്സരത്തിനിടെ
മനാമ: 2026 ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന രണ്ടാമത്തെ വിന്റർ ടെസ്റ്റിങ്ങിന്റെ ആദ്യദിനത്തിൽ മെഴ്സിഡസ് താരം ജോർജ് റസ്സൽ വേഗത്തിൽ ഒന്നാമതെത്തി. ആവേശകരമായ പോരാട്ടത്തിൽ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രിയെ വെറും 0.010 സെക്കൻഡുകൾക്ക് പിന്നിലാക്കിയാണ് റസ്സൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ മികച്ച പ്രകടനം പുറത്തെടുത്ത റസ്സൽ 1:33.459 സമയം കുറിച്ചാണ് ഒന്നാമതായത്. അവസാന മണിക്കൂറിലെ മിന്നും പ്രകടനത്തിലൂടെ പിയസ്ട്രി രണ്ടാം സ്ഥാനം നേടി.
രാവിലെ നടന്ന സെഷനിൽ ഒന്നാമതായിരുന്ന ലക്ലർ, ഓവറോൾ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി. ലാൻഡോ നോറിസ് (മക്ലാരൻ) നാലാം സ്ഥാനവും, മെഴ്സിഡസിന്റെ യുവതാരം കിമി ആന്റൊനെല്ലി അഞ്ചാം സ്ഥാനവും നേടി. റെഡ് ബുള്ളിനായി ഇറങ്ങിയ ഐസക് ഹജ്ജാർ ആറാം സ്ഥാനത്തെത്തി.
ഈ വർഷത്തെ ടെസ്റ്റിങ്ങിൽ ടീമുകളുടെ ലൈനപ്പിലും സാങ്കേതിക വിദ്യയിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഫെരാരിക്കായി ലൂയിസ് ഹാമിൽട്ടൺ ഏഴാം സമയം കുറിച്ചപ്പോൾ, പുതിയ ടീമായ ഔഡി, കാഡിലാക് എന്നിവരും ട്രാക്കിൽ സജീവമായിരുന്നു.
ആസ്റ്റൺ മാർട്ടിൻ ടീമിന് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാൽ ഫെർണാണ്ടോ അലോൺസോയ്ക്കും ലാൻസ് സ്ട്രോളിനും പിന്നിലേക്ക് പോകേണ്ടി വന്നു. ഈ ആവേശകരമായ ടെസ്റ്റിങ് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് Bahraingp.com എന്ന വെബ്സൈറ്റ് വഴിയോ 17450000 എന്ന നമ്പറിലോ ബന്ധപ്പെട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മുതിർന്നവർക്ക് 10 ദീനാറും കുട്ടികൾക്ക് 5 ദീനാറുമാണ് നിരക്ക്. ഇന്നാണ് അവസാന ദിവസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.