മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ശമ്പളത്തോടുകൂടിയ പ്രസവാവധി 60 ദിവസത്തിൽനിന്ന് 70 ദിവസമായി വർധിപ്പിക്കാനുള്ള പാർലമെന്റ് അംഗങ്ങളുടെ നിർദേശം സർക്കാർ തള്ളിയതോടെ ബഹ്റൈനിൽ കുടുംബക്ഷേമവും തൊഴിലിടത്തിലെ യാഥാർഥ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.
മേഖലയിലെ മറ്റു രാജ്യങ്ങളിലെ പരിഷ്കാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എം.പിമാർ അവതരിപ്പിച്ച നിർദേശം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തുല്യത തകർക്കാനും ചെറുകിട സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തള്ളിയത്.നിലവിലെ 60 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി, ആരോഗ്യപരവും സാമ്പത്തികവുമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, അമ്മയുടെ ആരോഗ്യ ആവശ്യങ്ങൾക്കും കമ്പനിയുടെ പ്രവർത്തനപരമായ ആവശ്യങ്ങൾക്കുമിടയിൽ ന്യായമായ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടെന്നും അധികൃതർ വാദിച്ചു.
പാർലമെൻറിന് സമർപ്പിച്ച റിപ്പോർട്ടിൽ, ഇരുമേഖലകളിലും സ്ഥിരത നിലനിർത്തേണ്ടത് പ്രധാനമാണെന്നും, അല്ലാത്തപക്ഷം അസന്തുലിതമായ നേട്ടങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ബിസിനസ് പിന്തുണയില്ലാതെ പ്രസവാവധി വർധിപ്പിക്കുന്നത്, സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാരെ നിയമിക്കുന്നതിൽ വിമുഖത കാണിക്കാൻ ഇടയാക്കുമെന്നും, ഇതു തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനുള്ള ദീർഘകാല ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
നിലവിലെ നിയമം 60 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും, കൂടാതെ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധിയും ഉറപ്പാക്കുന്നുണ്ട്. ഇതിനോടൊപ്പം ജോലി സംരക്ഷണവും മുലയൂട്ടൽ ഇടവേളകളും ഉൾപ്പെടുന്നു.നിർദേശിച്ച 70 ദിവസത്തെ അവധി സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിലെ പരിഷ്കാരങ്ങളെ ഭാഗികമായി മാതൃകയാക്കിയുള്ളതാണ്. ഇവിടെ ചില പ്രത്യേക മേഖലകളിൽ അമ്മമാർക്ക് കൂടുതൽ അവധി വ്യവസ്ഥകൾ നിലവിലുണ്ട്.
70 ദിവസത്തെ അവധിയെ പിന്തുണക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്, തൊഴിലുടമകൾക്ക് വഴക്കവും അമ്മമാർക്കും നവജാതശിശുക്കൾക്കും മെച്ചപ്പെട്ട പരിചരണ സമയവും നൽകുന്ന ഹൈബ്രിഡ് മോഡലുകൾ ബഹ്റൈന് പരിഗണിക്കാവുന്നതാണ് എന്നാണ്.സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രസവാനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ കുടുംബക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കുമെന്നും അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.