മനാമ: സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്റെ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം.വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലാണ് ബഹ്റൈന് ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വൻതോതിൽ കുറക്കാൻ രാജ്യത്തിന് സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ബഹ്റൈൻ 12 സ്ഥാനങ്ങൾ കയറി 148 രാജ്യങ്ങളിൽ 104ാം സ്ഥാനത്തെത്തി. 2024ൽ നേട്ടം 66.6 ശതമാനം ആയിരുന്നത് 2025ൽ 68.4 ശതമാനമായി ഉയർന്നു. യു.എ.ഇക്കുശേഷം ഗൾഫ്, അറബ് രാജ്യങ്ങൾ എന്നീ മേഖലകളിൽ രാജ്യം രണ്ടാം സ്ഥാനം നേടി. ബഹ്റൈൻ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു.
സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിത മന്ത്രിമാരുടെ ശതമാനം (ഇപ്പോൾ 21.7 ശതമാനം) തുടങ്ങിയ പ്രധാന മേഖലകളിൽ ബഹ്റൈൻ ഗൾഫിൽ ഒന്നാം സ്ഥാനത്താണ്.ബഹ്റൈന്റെ സമഗ്രമായ ദേശീയ തന്ത്രങ്ങളും രാജ്യത്തിന്റെ നേതൃത്വത്തിന്റെ സ്ഥിരമായ പിന്തുണയും, പ്രത്യേകിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വവും, രാജാവിന്റെ പത്നിയും എസ്.സി.ഡബ്ല്യു പ്രസിഡന്റുമായ ശൈഖ സബീഖ ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ നിർദേശവും ഈ പുരോഗതിയെ പ്രതിഫലിപ്പിച്ചുവെന്ന് എസ്.സി.ഡബ്ല്യു സെക്രട്ടറി ജനറൽ ലുൽവ അൽ അവാധി പറഞ്ഞു.നേതൃ നിരയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും തൊഴിൽ മേഖലയിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ നയങ്ങളുടെ ഫലപ്രാപ്തിയെ ഈ ഫലങ്ങൾ അടിവരയിടുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.