വിവിധ കാരണങ്ങളാൽ പാസ്പോർട്ടിൽ ജനനത്തീയതി മാറ്റേണ്ടി വരുന്ന പ്രവാസികളുണ്ട്. വർഷങ്ങൾക്ക് മുമ്പ് പാസ്പോർട്ട് എടുത്ത ചിലർ ജനനത്തീയതി കൂട്ടി നൽകിയിട്ടുണ്ടാകും. പിന്നീടാണ് ഇതുമൂലമുള്ള പ്രയാസം ബോധ്യപ്പെടുക. ചിലരുടെ പാസ്പോർട്ടിൽ ജനനത്തീയതി തെറ്റായിട്ടാകും വന്നിട്ടുണ്ടാവുക. ഈ സാഹചര്യത്തിൽ പാസ്പോർട്ടിൽ ജനന ത്തീയതി തിരുത്തേണ്ടത് അനിവാര്യമാണ്.
ഇതിന് ആദ്യമായി ചെയ്യേണ്ടത് നാട്ടിലെ ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു അഭിഭാഷകൻ മുഖേന അപേക്ഷ നൽകുക എന്നതാണ്. തുടർന്ന് മൂന്നോ നാലോ സിറ്റിങ് നടത്തി അപേക്ഷ ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ ജനന ത്തീയതി തിരുത്തുന്നതിന് അനുമതി നൽകി കോടതി ഉത്തരവ് നൽകും. വിദേശത്ത് കഴിയുന്ന ആളാണെങ്കിൽ നാട്ടിലെ അഭിഭാഷകന് പവർ ഓഫ് അറ്റോണി നൽകിയാൽ ഓരോ സിറ്റിങ്ങിലും ഹാജരാകേണ്ട പ്രയാസം ഒഴിവായിക്കിട്ടും.
കോടതി ഉത്തരവ് ലഭിച്ചശേഷം ഗൾഫിൽ ജോലി ചെയ്യുന്നവർ അതത് രാജ്യത്തെ ഇന്ത്യൻ എംബസി മുഖേന പാസ്പോർട്ടിൽ ജനനത്തീയതി തിരുത്താൻ അപേക്ഷ നൽകുന്നതാണ് ഉചിതം. അങ്ങനെയെങ്കിൽ, ഇവിടത്തെ മറ്റ് രേഖകളിൽ ജനനത്തീയതി എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി നാട്ടിലെ കോടതി ഉത്തരവ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.
തുടർന്ന്, പുതിയ പാസ്പോർട്ട്, പഴയ പാസ്പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത് എന്നിവയുമായി ഏജന്റ് മുഖേന എമിഗ്രേഷൻ, എൽ.എം.ആർ.എ, സി.ഐ.ഒ (സി.പി.ആർ ഓഫിസ്) എന്നിവിടങ്ങളിലെ രേഖകളിൽ ജനനത്തീയതി മാറ്റാം.
നാട്ടിൽനിന്നാണ് ജനനത്തീയതി തിരുത്തി പാസ്പോർട്ട് പുതുക്കിയതെങ്കിൽ ബഹ്റൈനിലെ ഏജന്റ് അല്ലെങ്കിൽ കമ്പനി പ്രതിനിധി മുഖേന എമിഗ്രേഷൻ, എൽ.എം.ആർ.എ, സി.ഐ.ഒ രേഖകളിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന്, പുതിയ പാസ്പോർട്ട്, പഴയ പാസ്പോർട്ട്, കോടതി ഉത്തരവ്, കമ്പനിയുടെ കത്ത് എന്നിവ ഹാജരാക്കണം. തുടർന്ന് മാത്രമെ പുതിയ വിസയിൽ ബഹ്റൈനിലേക്ക് വരാൻ സാധിക്കൂ. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആൾമാറാട്ടമായി പരിഗണിച്ച് തിരിച്ചയക്കാനും നിലവിലുള്ള വിസ കാൻസലാകാനും സാധ്യതയുണ്ട്.
(തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.