മനാമ: വെറുപ്പും മതവിദ്വേഷവും പരത്തുന്നതിനെതിരെ പുതിയ നിയമം രൂപപ്പെടുത്താൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി. ഉത്തരവാദിത്തപൂർണമായ സ്വതന്ത്ര പത്രപ്രവർത്തനം ഉറപ്പാക്കുക, മാധ്യമപ്രവർത്തകരുടെ അവകാശം ഉറപ്പാക്കുക, വെറുപ്പും മതവിദ്വേഷവും പരത്തുന്നതിനെതിരെ അന്താരാഷ്ട്ര കരാർ രൂപപ്പെടുത്തുക തുടങ്ങിയവയാണ് നിയമം വഴി ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും ആശംസ നേർന്ന ഹമദ് രാജാവ്, സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിന് സംരക്ഷണം നൽകുമെന്നും വ്യക്തമാക്കി. 'അറിവുകൾ പൊതുനന്മക്ക്' എന്ന ശീർഷകത്തിലാണ് ഇക്കൊല്ലത്തെ മാധ്യമ ദിനാചരണം.
അറിവുകളും വിവരങ്ങളും പഠനങ്ങളും കഴിഞ്ഞ 80 വർഷമായി മാധ്യമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത് സന്തോഷകരമാണ്. ഉത്തരവാദിത്തത്തോടെയും സമൂഹത്തോടുള്ള കടപ്പാട് പാലിച്ചും ജനാധിപത്യ രീതിയിലും വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ഇതിൽ പാലിക്കുന്നുണ്ടെന്നതും അഭിമാനകരമാണ്. പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യുന്നതിെൻറ ബഹ്റൈൻ മാതൃക ലോക ജനതക്കു മുന്നിൽ അനാവരണം ചെയ്യുന്നതിലും പത്രമാധ്യമങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണ്. രാജ്യതാൽപര്യം മുന്നിൽവെച്ച് മാധ്യമപ്രവർത്തനം നടത്തുന്നവർ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. റമദാൻ അവസാന പത്തിെൻറ നന്മകൾ നേടിയെടുക്കാൻ വിശ്വാസി സമൂഹത്തിന് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.