ദോഹ: ഹമദ് മെഡിക്കൽ കോർപറേഷെൻറ അവയവദാന കാമ്പയിൻ തുടങ്ങി ഒരാഴ്ചക്കിടെ അവയവദാനത്തിന് സന്നദ്ധരായി എത്തിയത് 5000 പേർ. ഖത്തർ അവയവദാന രജിസ്ട്രിയിൽ പേര് ചേർത്തവരുടെ എണ്ണം കഴിഞ്ഞ ആഴ്ച വരെ 3,65,000 ആയിരുന്നു. ഇത് 3,70,000 ആയി ഉയർന്നു. രജിസ്ട്രിയിൽ പ്രതിദിനം പേര് ചേർക്കുന്നവരുടെ എണ്ണം 300നും 500നും ഇടയിലാണ്. വർഷാവസാനത്തോടെ ആകെ രജിസ്ട്രേഷൻ നാല് ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് എച്ച്.എം.സി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും ഖത്തർ അയവയവദാന കേന്ദ്രം ഡയറക്ടറുമായ ഡോ. യൂസുഫ് അൽ മസ്ലമാനി പറയുന്നു. 2018 അവസാനത്തോടെ രജിസ്ട്രിയിൽ പേര് ചേർത്തവരുടെ എണ്ണം 3,40,000 ആയിരുന്നു.
രാജ്യത്തുള്ള 100ഓളം വരുന്ന രാഷ്ട്രങ്ങളിൽ നിന്നുള്ളവരും ഇതിലുൾപ്പെടും. ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ 25,000 പേർ കൂടി രജിസ്ട്രിയിൽ പേര് ചേർത്തുവെന്നും അൽ മസ്ലമാനി വ്യക്തമാക്കി. സമൂഹത്തിനിടയിലുള്ള വിപുലമായ ബോധവത്കരണ ഫലമായിട്ടാണ് വർധനവെന്നാണ് നിഗമനം.നിലവിൽ ഏഴു കുട്ടികളുൾപ്പെടെ 170 പേർ വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കായി രാജ്യത്ത് കാത്തിരിക്കുകയാണ്. 12 പേർ കരൾ മാറ്റിവെക്കുന്നതിനും കാത്തിരിക്കുന്നുണ്ട്. ദാതാക്കൾ മുന്നോട്ട് വരുന്നതോടെ അവരെ ശസ്ത്രക്രിയക്കായി സജ്ജരാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.