മനാമ: ജനവാസ മേഖലകളിലെ അസമയത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. അമിതമായ ശബ്ദമലിനീകരണം മൂലം പ്രദേശവാസികളിൽ നിന്ന് പരാതികൾ വർധിച്ചതിനെത്തുടർന്നാണ് കൗൺസിൽ ഈ വിഷയത്തിൽ ഇടപെടുന്നത്. പ്രത്യേകിച്ച് ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിർമ്മാണ ജോലികൾ കാരണം സമാധാനം നഷ്ടപ്പെടുന്നുവെന്ന പരാതി കൗൺസിലിന്റെ പൊതു സമിതി ചർച്ച ചെയ്തു.
നിർമ്മാണ സമയങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിൽ വ്യക്തമായ നിയമപരമായ സംവിധാനങ്ങളൊന്നുമില്ലെന്നും, പലപ്പോഴും കരാറുകാരുമായുള്ള ധാരണയെ മാത്രം ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹാസ വ്യക്തമാക്കി. വികസനം നടപ്പിലാക്കുമ്പോൾ അത് താമസക്കാരുടെ സ്വസ്ഥതയെയും ജീവിത നിലവാരത്തെയും ബാധിക്കരുതെന്നും എല്ലാവരും പാലിക്കുന്ന വ്യക്തമായ നിയമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വികസനവും ജനങ്ങളുടെ ക്ഷേമവും തമ്മിൽ തുല്യത പാലിക്കുന്ന നിയമമാണ് കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഫദൽ അൽ ഔദ് വ്യക്തമാക്കി.
രാജ്യത്തെ നഗരവികസനത്തെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും നിർമ്മാണ സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണ സമയങ്ങൾ കൃത്യമായി നിശ്ചയിക്കുന്നത് തർക്കങ്ങൾ കുറയ്ക്കുമെന്നും കരാറുകാർക്കും താമസക്കാർക്കും ഒരുപോലെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.