മനാമ: ശാരീരിക ബുദ്ധിമുട്ടുകളുള്ള പ്രായമായ രോഗിയുടെ ഓൺലൈൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,700 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ച കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ നഴ്സിന് കള്ളപ്പണം വെളുപ്പിച്ച കേസിൽ അഞ്ച് വർഷം കൂടി തടവുശിക്ഷ വിധിച്ചു. തട്ടിയെടുത്ത പണം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനാണ് ഹൈ ക്രിമിനൽ കോടതിയുടെ ഈ പുതിയ ഉത്തരവ്.
കഴിഞ്ഞ മാർച്ചിലാണ്, 79 കാരനായ രോഗിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഓൺലൈൻ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി ഇന്ത്യയിലെ കടങ്ങൾ വീട്ടിയ കേസിൽ 30 കാരിയായ ഇന്ത്യൻ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതിൽ ഇരയായ വ്യക്തിക്ക് 3,500 ദിനാർ തിരികെ നൽകിയെങ്കിലും, ബാക്കി വന്ന 22,250 ദിനാർ കള്ളപ്പണമായി വെളുപ്പിച്ചതായി ഇന്നലെ ഹൈ ക്രിമിനൽ കോടതി കണ്ടെത്തുകയായിരുന്നു.
ആകെ 1,00,000 ബഹ്‌റൈൻ ദീനാർ പിഴയും കണ്ടെടുത്ത 22,250 ദിനാർ തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാകാലാവധി പൂർത്തിയായാൽ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവായി. മുൻപത്തെ കേസിലെ 5,000 ദിനാർ ഉൾപ്പെടെ രണ്ട് വിചാരണകളിലെയും സാമ്പത്തിക പിഴകൾ ചേർത്ത് ആകെ 1,27,250 ദിനാർ നൽകേണ്ടി വരും.
മോഷ്ടിച്ച തുകയിൽ ബാക്കിവന്ന പണമാണ് യുവതി കള്ളപ്പണമാക്കി മാറ്റിയത്. 22,051 ദിനാർ നാല് അന്താരാഷ്ട്ര ഇടപാടുകളിലൂടെ ഇന്ത്യയിലെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായും ബാക്കി തുക ഭക്ഷണം, സ്വർണം, ഫിനാൻഷ്യൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കായി ചെലവഴിച്ചതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കപ്പെട്ടത് 49 കാരനായ മകന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പിലായ പിതാവിനെ പരിചരിക്കുന്ന നഴ്സിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തുകയായിരുന്നു. തൊണ്ടയിലെ ശസ്ത്രക്രിയയെ തുടർന്ന് സംസാരിക്കാനും അനങ്ങാനും കഴിയാത്ത അവസ്ഥയിലായിരുന്ന വയോധികനെ പരിചരിക്കാനാണ് പ്രതിയെ മാസശമ്പള വ്യവസ്ഥയിൽ നിയമിച്ചിരുന്നത്.
പണം പൂർണ്ണമായി തിരികെ നൽകാൻ പ്രതി തയ്യാറാകാത്തതിനെ തുടർന്ന് മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. വയോധികന്റെ ശാരീരികാവസ്ഥ മുതലെടുത്ത് അദ്ദേഹത്തിന്റെ ഒ.ടി.പി ഉപയോഗിച്ചാണ് നഴ്സ് അക്കൗണ്ടിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തത്. ഈ കേസിൽ നേരത്തെ ലഭിച്ച ശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.