മനാമ: സ്വകാര്യ വാഹന പരിശോധന കേന്ദ്രങ്ങളിലെ വെഹിക്കിൾ ഇൻസ്പെക്ടർ ജോലികൾ വിദേശ ജീവനക്കാർക്ക് നൽകുന്നത് വിലക്കണമെന്നും എല്ലാ ഒഴിവുകളും ബഹ്‌റൈൻ പൗരന്മാർക്കായി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് പുതിയ പാർലമെന്ററി നിർദ്ദേശം. എം.പി. ബദർ അൽ തമിമിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്.

സ്വകാര്യ വാഹന പരിശോധനാ സ്ഥാപനങ്ങളും സർക്കാരിന്റെ വിവിധ വിഭാഗങ്ങളും നിലവിലുള്ള വിദേശ ജീവനക്കാരെ മാറ്റി പകരം പരിശീലനം ലഭിച്ച ബഹ്‌റൈൻ പൗരന്മാരെ നിശ്ചിത സമയപരിധിക്കുള്ളിൽ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുകയും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും പൊതുമുതലിന്റെയും സുരക്ഷ സംരക്ഷിക്കുകയും ചെയ്യുന്നതിനാൽ ഈ ജോലിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കീഴിൽ ഈ പദവി ഒരു കാലത്ത് ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്തിരുന്നതാണെന്നും ഉയർന്ന ജോലി പദവിയുള്ള തസ്തികയായിരുന്നു ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ സ്വകാര്യ വാഹന പരിശോധനാ കേന്ദ്രങ്ങൾ വ്യാപകമായതോടെ പല തൊഴിലവസരങ്ങളും വിദേശ തൊഴിലാളികൾക്ക് ലഭിക്കുകയും പൗരന്മാർക്ക് അവസരങ്ങൾ കുറയുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളിലും ബഹ്‌റൈൻ പൗരന്മാർക്ക് മാത്രം തൊഴിൽ നൽകുന്ന നിയമം കൊണ്ടുവരണമെന്നാണ് എം.പി. ബദർ അൽ തമിമി ആവശ്യപ്പെടുന്നത്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും തൊഴിൽ നിലവാരവും പാലിച്ച് പരിശോധനകൾ നടത്താൻ പൗരന്മാരെ പ്രാപ്തരാക്കുന്ന അംഗീകൃത പരിശീലന പദ്ധതികളും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുണ്ട്. പൗരന്മാരുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനും റോഡ് സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിദഗ്ധ തൊഴിലവസരങ്ങളിലേക്ക് ബഹ്‌റൈൻ യുവതയെ എത്തിക്കുന്നതിനും ഈ നടപടി സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - വെഹിക്കിൾ ഇൻസ്പെക്ടർ ജോലികൾ പ്രവാസികൾക്ക് നൽകരുത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.