മനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള തുറമുഖങ്ങൾ, കച്ചവടപരമായ കപ്പൽ ഗതാഗത കരാർ എന്നിവക്ക് അംഗീകാരം നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പാർലമെന്റ് അംഗങ്ങളുടെയും ശൂറ കൗൺസിലിന്റെയും അംഗീകാരത്തെ തുടർന്നാണ് 2025ലെ നിയമം (22) ഹമദ് രാജാവ് അംഗീകരിച്ചത്. 2024 ഒക്ടോബർ 20ന് വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയുടെയും അധ്യക്ഷതയിൽ കുവൈത്തിൽവെച്ച് നടന്ന സംയുക്ത ഉന്നത സമിതി യോഗത്തിലായിരുന്നു കരാർ ഒപ്പിട്ടിരുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചെക്ക് നിയന്ത്രണം, ജോയന്റ് അക്കൗണ്ട് നടപടിക്രമങ്ങൾ, സാമ്പത്തിക ബാധ്യതകളുടെ നിയമപരമായ നിർവഹണം, സാമ്പത്തിക ഇടപാടുകളിലെ ഉപഭോക്തൃ സംരക്ഷണം എന്നിവയിലെ ഭേദഗതി ഉൾപ്പെടുത്തിക്കൊണ്ടുള്ള 2025ലെ നിയമം (23)ഉം ഹമദ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ, സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചുള്ള വിലയിരുത്തൽ, സാമ്പത്തിക, നിക്ഷേപം, സുരക്ഷ, വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.