പ്രതീകാത്മക ചിത്രം
മനാമ: ഡൽഹിയിൽ നിന്ന് വിമാനമാർഗം ബഹ്‌റൈനിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച 30 വയസ്സുകാരനായ ഇന്ത്യൻ പ്രവാസിയെ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചു. 15 വർഷം തടവും 10,000 ബഹ്‌റൈൻ ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ പ്രതിയുടെ ബാഗേജിൽ നിന്ന് 417 ഗ്രാം ഹാഷിഷ് കണ്ടെടുത്തിരുന്നു. 78 ചെറിയ ചുവന്ന പാക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ഹാഷിഷ് പാക്കുകൾ കണ്ടെടുത്തത്. ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിന് കൈമാറുന്നതിനായി എത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചു. വിൽപനയിലൂടെ വലിയ ലാഭം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
ലഹരിമരുന്ന് വിൽപനക്ക് പുറമെ, പ്രതി മോർഫിൻ, പ്രെഗാബാലിൻ എന്നീ മരുന്നുകൾ ലഹരിക്കായി ഉപയോഗിച്ചതായും പരിശോധനയിൽ തെളിഞ്ഞു. ഇയാളുടെ മൂത്രപരിശോധനയിലാണ് നിരോധിത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാജ്യത്തെ ലഹരിവിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കോടതി ഇത്രയും കടുത്ത ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.